ജനസാഗരമെത്തി, അബുദാബി ഹിന്ദു ക്ഷേത്രത്തില്‍ തിരക്കേറുന്നു; ഒരു ദിവസമെത്തിയത് 65,000 പേര്‍
അബുദാബി സിറ്റിയില്‍ നിന്ന് ക്ഷേത്രത്തിലേക്ക് 90 മിനിറ്റാണ് യാത്രാ സമയം.
അബുദാബി: അബുദാബി ബാപ്സ് ഹിന്ദു ക്ഷേത്രത്തില്‍ സന്ദര്‍ശകരുടെ തിരക്കേറുന്നു. ക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുത്ത ശേഷമുള്ള ആദ്യ ഞായറാഴ്ച 65,000ലേറെ പേരാണ് സന്ദര്‍ശനത്തിനെത്തിയതെന്നാണ് ഔദ്യോഗിക കണക്ക്.
ഞായറാഴ്ച രാവിലെ ബസുകളിലും കാറുകളിലുമായി 40,000 സന്ദര്‍ശകരെത്തി. വൈകുന്നേരം 25,000 പേരാണ് ക്ഷേത്രം സന്ദര്‍ശിക്കാനെത്തിയത്. 2000 പേരടങ്ങുന്ന ബാച്ചുകളായാണ് ഇവരെ ക്ഷേത്രത്തിലേക്ക് പ്രവേശിപ്പിച്ചത്.
അബുദാബിയില്‍ നിന്ന് ബാപ്സ് ഹിന്ദു മന്ദിറിലേക്ക് പുതിയ ബസ് സര്‍വീസും ആരംഭിച്ചിട്ടുണ്ട്. അബുദാബി സിറ്റിയില്‍ നിന്ന് ക്ഷേത്രത്തിലേക്ക് 90 മിനിറ്റാണ് യാത്രാ സമയം. അബുദാബി ബസ് ടെര്‍മിനലില്‍ നിന്ന് സര്‍വീസ് തുടങ്ങുന്ന ബസ് സുല്‍ത്താന്‍ ബിന്‍ സായിദ് ദ ഫസ്റ്റ് സ്ട്രീറ്റിൽ (മുറൂര്‍ സ്ട്രീറ്റ്) നിന്ന് ഹംദാന്‍ ബിന്‍ മുഹമ്മദ് സ്ട്രീറ്റ് വഴി അല്‍ ബഹ്യ, അല്‍ ഷഹാമ കടന്ന് അബൂദബി-ദുബൈ ഹൈവേക്ക് സമീപം അല്‍ മുരൈഖയില് സ്ഥിതി ചെയ്യുന്ന ബാപ്സ് ഹിന്ദു മന്ദിറില്‍ എത്തും. ക്ഷേത്രത്തിലേക്കുള്ള ബസ് സര്‍വിസിന്റെ നമ്പര്‍ 203 ആയിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Read Also - മലയാളികളെ മാടിവിളിച്ച് ജര്‍മ്മനി; പ്ലസ് ടു കഴിഞ്ഞവര്‍ക്ക് സൗജന്യ പഠനവും തൊഴിലവസരവും, ഇപ്പോൾ അപേക്ഷിക്കാം
ഏകീകൃത യാത്രാ നിരക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളതിനാല്‍ ബസില്‍ യാത്ര ചെയ്യണമെങ്കില്‍ കൈവശം ഹഫിലാത്ത് കാര്‍ഡ് ഉണ്ടാകണം. യാത്ര തുടങ്ങുമ്പോഴും അവസാനിക്കുമ്പോഴും ഈ കാര്‍ഡ് ഉപയോഗപ്പെടുത്തിയാണ് നിരക്ക് നല്‍കേണ്ടത്. രണ്ട് ദിര്‍ഹമാണ് ബസുകളില്‍ പ്രവേശിക്കുന്നതിനുള്ള നിരക്ക്. ശേഷമുള്ള ഓരോ കിലോമീറ്ററിനും അഞ്ചു ഫില്‍സ് വീതം ഈടാക്കും. കാര്‍ഡ് കൈവശമില്ലാത്തവരില്‍ നിന്നും 200 ദിര്‍ഹം പിഴ ഈടാക്കുമെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം