സൗദിയിൽ മോഷണം പതിവാക്കിയ പാകിസ്ഥാനി പിടിയിൽ; മൂന്നരകോടിയിലധികം രൂപയുടെ സാധനങ്ങള്‍ പിടിച്ചെടുത്തു
റിയാദ് പൊലീസ് കുറ്റന്വേഷണ വിഭാഗം ഇയാളെ നിരന്തരം നിരീക്ഷിച്ച് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. 13 കവർച്ചകൾ നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചു
റിയാദ്: മോഷണം പതിവാക്കിയ പാകിസ്ഥാനി റിയാദിൽ പിടിയിലായി. ടെലികമ്യൂണിക്കേഷൻ കന്പനികളുടെ ഇലക്ട്രോണിക് ടവറുകളുടെ ഭാഗങ്ങൾ മോഷ്ടിച്ച കുറ്റത്തിനാണ് റിയാദ് പൊലീസ് ഇയാളെ പിടികൂടിയത്. 30 വയസിന് മുകളിൽ പ്രായമുള്ള ഇയാൾ മൊബൈൽ ടവറുകളുടെ പ്രധാന ഭാഗങ്ങൾ, വാഹനങ്ങളുടെ ബാറ്റികൾ തുടങ്ങിയവ മോഷ്ടിച്ച് വിൽപന നടത്തിവരികയായിരുന്നു.
വിവരം ലഭിച്ചതിനെ തുടർന്ന് റിയാദ് പൊലീസ് കുറ്റന്വേഷണ വിഭാഗം ഇയാളെ നിരന്തരം നിരീക്ഷിച്ച് പിന്തുടർന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് അറസ്റ്റ് ചെയ്തത്. ഇത്തരത്തിൽ 13 കവർച്ചകൾ നടത്തിയിട്ടുണ്ടെന്ന് പ്രതി സമ്മതിച്ചതായും മോഷ്ടിച്ചെടുത്ത സാധനങ്ങൾക്ക് എല്ലാം കൂടി 19,22,000 റിയാൽ (3.64 കോടി) വില വരുമെന്നും റിയാദ് പൊലീസ് വക്താവ് ലെ-ഫ്റ്റനൻറ് കേണൽ ഷാക്കിർ ബിൻ സുലൈമാൻ അൽതുവൈജരി അറിയിച്ചു.