പലസ്തീനെതിരായ വ്യോമാക്രമണം; ഇസ്രായേലിനെ പ്രതിരോധിക്കാൻ ലോകം തയ്യാറാകണമെന്ന് സൗദി
ആക്രമണത്തില്‍ പലസ്തീനിലെ സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ അന്താരാഷ്ട്ര തലത്തിൽ വലിയ വിമര്‍ശനങ്ങളാണ് ഇസ്രായേലിനെതിരെ ഉയർന്നത്.
റിയാദ്: പലസ്തീനില്‍ ഇസ്രായേല്‍ നടത്തുന്ന വ്യോമാക്രമണത്തെ അപലപിച്ച് സൗദി മന്ത്രിസഭ. അന്താരാഷ്ട്ര മനുഷ്യാവകാശനിയമങ്ങള്‍ ലംഘിക്കുന്ന ഇസ്രായേലിനെതിരെ പ്രതിരോധത്തിന് ലോകം തയ്യാറാകണമെന്ന് മന്ത്രിസഭ ആവശ്യപ്പെട്ടു. പലസ്തീന് ജനതയുടെ സംരക്ഷിക്കാനും ലോക രാഷ്ട്രങ്ങള്‍ തയാറാകണമെന്നും മന്ത്രിമാർ യോഗത്തിൽ ആവശ്യപ്പെട്ടു.
മുപ്പതിലധികം പലസ്തീനികളാണ് ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് ഇസ്രായേലിനെതിരെ ആക്രമണം നടത്തിയെന്നാരോപിച്ച് തുടങ്ങിയ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗം പേരും സാധാരണക്കാരാണെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി. ആക്രമണം നീതീകരിക്കാനാകില്ലെന്നും ഗുരുതര മനുഷ്യാവകാശ ലംഘനമാണ് ഇസ്രായേല്‍ തുടരുന്നതെന്നും സൗദി അറേബ്യ അഭിപ്രായപ്പെട്ടു. പലസ്തീന് സഹായം പുനരാരംഭിക്കാന്‍ വോട്ടെടുപ്പ് നടത്താന്‍ യുഎന്‍ തയ്യാറായതിനെ സൗദി അറേബ്യ സ്വാഗതം ചെയ്തു.
സായുധവിഭാഗത്തെ ലക്ഷ്യം വച്ചാണ് ആക്രമണം നടത്തിയതെന്ന ഇസ്രായേലിന്റെ വാദം അംഗീകരിക്കാനാകില്ല. ആക്രമണത്തില്‍ പലസ്തീനിലെ സാധാരണക്കാര്‍ കൊല്ലപ്പെട്ടതോടെ അന്താരാഷ്ട്രതലത്തില്‍ വലിയ വിമര്‍ശനങ്ങളാണ് ഇസ്രായേലിനെതിരെ ഉയർന്നത്. എന്നാൽ, ഇന്റലിജന്‍സ് വീഴ്ചയാണ് ആക്രമണത്തിന് പിന്നാലെന്നാണ് ഇസ്രായേലിന്റെ വിശദീകരണം.