സൗദിയില്‍ തീപിടുത്തം; വീടിനുള്ളില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തി
രണ്ടുനില കെട്ടിടത്തിലെ രണ്ടാം നിലയിൽ മുറിക്കകത്താണ് അഗ്നിബാധയുണ്ടായതെന്ന് തബൂക്ക് സിവിൽ ഡിഫൻസ് വക്താവ് കേണൽ റാഫിഅ് അൽഅംറി പറഞ്ഞു
റിയാദ്: സൗദി അറേബ്യയുടെ വടക്കന്‍ അതിര്‍ത്തി പട്ടണമായ തബൂക്കില്‍ ഒരു വീട്ടിലുണ്ടായതീപിട്ടിത്തില്‍ കുടുങ്ങിയ അഞ്ചുപേരെ രക്ഷപ്പെടുത്തി. രണ്ട് സ്ത്രീകളെയും മൂന്ന് കുട്ടികളെയുമാണ് വലിയ പരിക്കേല്‍ക്കാതെ സൗദി സിവിൽ ഡിഫൻസ് തീപിടിച്ച വീട്ടില്‍ നിന്ന് പുറത്തത്തെിച്ചത്.
രണ്ടുനില കെട്ടിടത്തിലെ രണ്ടാം നിലയിൽ മുറിക്കകത്താണ് അഗ്നിബാധയുണ്ടായതെന്ന് തബൂക്ക് സിവിൽ ഡിഫൻസ് വക്താവ് കേണൽ റാഫിഅ് അൽഅംറി പറഞ്ഞു. വിവരമറിഞ്ഞ ഉടനെ സ്ഥലത്തെത്തി കുടുങ്ങിയവരെ രക്ഷപ്പെടുത്തി.
ഇവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. പ്രാഥമിക അന്വേഷണത്തിൽ മൊബൈൽ ഫോൺ ചാർജറിൽ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് വ്യക്തമായത്. ചാർജറുകൾ ദീർഘസമയം വൈദ്യുതിയുമായി കണക്ട് ചെയ്യുന്നത് അപകടമുണ്ടാക്കുമെന്ന് സിവിൽ ഡിഫൻസ് വക്താവ് മുന്നറിയിപ്പ് നല്‍കി.