ജൂൺ ആറിന് മുമ്പ് മടങ്ങണം; ഉംറ വിസയിൽ സൗദിയിലെത്തിയവര്‍ക്ക് മുന്നറിയിപ്പ് നല്‍കി ഹജ്ജ് ഉംറ മന്ത്രാലയം
2024ലെ ഹജ്ജിന് തൊട്ടുമുന്നോടിയായാണ് നിയന്ത്രണം ഏർപ്പെടുത്തുക. മൂന്ന് മാസമാണ് സാധാരണ ഉംറ വിസകളുടെ കാലാവധി.
![people went on umrah visa should leave saudi before june 6 people went on umrah visa should leave saudi before june 6](https://static-ai.asianetnews.com/images/01hmjqnp14fv2ga8w2b84ds76c/fotojet--54-_363x203xt.jpg)
റിയാദ്: ഉംറ വിസയിൽ എത്തുന്നവരെല്ലാം ജൂൺ ആറിന് മുമ്പായി സൗദിയിൽനിന്ന് മടങ്ങണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം. വിസയിൽ കാലാവധി ബാക്കിയുണ്ടെങ്കിലും ജൂൺ ആറിനകം മടങ്ങിയിരിക്കണം. ഹജ്ജിന് മുന്നോടിയായി എല്ലാ വർഷവും ഏർപ്പെടുത്തുന്നതാണ് നിയന്ത്രണം.
2024ലെ ഹജ്ജിന് തൊട്ടുമുന്നോടിയായാണ് നിയന്ത്രണം ഏർപ്പെടുത്തുക. മൂന്ന് മാസമാണ് സാധാരണ ഉംറ വിസകളുടെ കാലാവധി. രാജ്യത്തേക്ക് പ്രവേശിക്കുന്നത് മുതലാണ് കാലാവധി കണക്കാക്കുക. എന്നാല്‍, ഹജ്ജ് ഒരുക്കങ്ങളുടെ ഭാഗമായി എല്ലാ വർഷവും ഉംറ വിസക്കാർക്ക് നിയന്ത്രണം ഏർപ്പെടുത്താറുണ്ട്. ഈ വർഷം ഉംറക്കെത്തുന്ന തീർഥാടകര്‍ ജൂണ്‍ ആറിന് (ദുൽഖഅദ് 29) മുമ്പ് രാജ്യം വിടണമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം നിർദേശിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഉംറ കമ്പനികൾക്കും ഏജൻസികൾക്കും മന്ത്രാലയം നൽകി.
വിസയില്‍ കാലാവധി അവശേഷിക്കുന്നുണ്ടെങ്കിലും നിശ്ചിത തീയതിക്കകം മടങ്ങാൻ നിർബന്ധമാണ്. ഇതിനുശേഷവും രാജ്യത്ത് തങ്ങുന്നവർക്ക് കടുത്ത പിഴയുൾപ്പടെയുള്ള നടപടി നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.
പുതുതായി ഉംറക്കെത്തുന്ന തീർഥാടകരുടെ വിസയില്‍ മടങ്ങേണ്ട അവസാന തീയതിയുൾപ്പടെ പ്രത്യേകം രേഖപ്പെടുത്തുന്നുണ്ട്. പിന്നീട് ഹജ്ജ് കർമങ്ങള്‍ അവസാനിച്ച് മുഹറം ഒന്നിനാണ് പുതിയ ഉംറ തീർഥാടകർക്ക് രാജ്യത്തേക്ക് പ്രവേശനമനുവദിക്കാറ്.
Read Also - വരുമോ വൻ മാറ്റം, നാലര ദിവസം പ്രവൃത്തി ദിനം? നിലവിലെ വാരാന്ത്യ അവധി ദിവസങ്ങള്‍ മാറ്റുവാന്‍ നിര്‍ദ്ദേശം
തിരക്കേറിയ സ്ഥലങ്ങളിൽ മാസ്ക് ധരിക്കണം; നിര്‍ദ്ദേശം നൽകി സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റി
റിയാദ്: തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്ക് ധരിക്കണമെന്ന് നിര്‍ദ്ദേശവുമായി സൗദി ആരോഗ്യ വിഭാഗം അധികൃതര്‍. ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുന്നതിനും രാജ്യത്ത് പുതിയ കൊവിഡ് വകഭേദം അടുത്തിടെ റിപ്പോര്‍ട്ട് ചെയ്തതിന്‍റെയും പശ്ചാത്തലത്തിലാണ് സൗദി പബ്ലിക് ഹെല്‍ത്ത് അതോറിറ്റിയുടെ നിര്‍ദ്ദേശം.
തിരക്കേറിയ സ്ഥലങ്ങളില്‍ പോകുമ്പോള്‍ മാസ്ക് ധരിക്കേണ്ടത് പ്രധാനമാണെന്നും ഇത് ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ നിന്ന് നിങ്ങളെയും മറ്റുള്ളവരെയും സംരക്ഷിക്കുമെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി എക്സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഈ മാസം ആദ്യം കൊവിഡ് 19നെതിരെയുള്ള വാക്സിന്‍ ലഭ്യമാണെന്നും ഗുരുതര രോഗങ്ങളടക്കം ആരോഗ്യ പ്രശ്നങ്ങളുള്ളവര്‍ വാക്സിന്‍ സ്വീകരിക്കണമെന്നും പബ്ലിക് ഹെല്‍ത്ത് അതോറിറ്റി അറിയിച്ചിരുന്നു. ഗര്‍ഭിണികള്‍, 50 വയസ്സിനും അതിന് മുകളിലും പ്രായമുള്ളവര്‍, രോഗികളുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തുന്ന ആരോഗ്യ പ്രവര്‍ത്തകര്‍, രോഗപ്രതിരോധ ശേഷി കുറഞ്ഞവര്‍ എന്നിവരടക്കമുള്ള പ്രത്യേക വിഭാഗക്കാര്‍ വാക്സിന്‍ സ്വീകരിക്കണമെന്നാണ് നിര്‍ദ്ദേശം. തിരക്കേറിയ സ്ഥലങ്ങളിൽ, പ്രത്യേകിച്ച് ശൈത്യകാലത്ത് മാസ്‌ക് ധരിക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ പ്രാഥമിക ലക്ഷ്യം ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ തടയുകയാണെന്ന് ഡോ. ഇമാദ് അൽ മുഹമ്മദി പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...