വാടകക്കെടുത്ത കാറുമായി റോഡിലിറങ്ങി അഭ്യാസ പ്രകടനങ്ങൾ നടത്തിയ വിനോദസഞ്ചാരിയെ പിടികൂടി ദുബൈ പൊലീസ്. എമിറേറ്റിലെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നിലാണ് ഇയാൾ അശ്രദ്ധമായ രീതിയിൽ വാഹനം ഓടിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്തത്.

ദുബൈ: ദുബൈയിൽ വാടകക്കെടുത്ത വാഹനമുപയോഗിച്ച് ശൈഖ് സായിദ് റോഡിൽ അപകടകരമായ അഭ്യാസ പ്രകടനങ്ങൾ നടത്തിയ വിദേശ വിനോദ സഞ്ചാരിയെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ പ്രവൃത്തി സ്വന്തം ജീവനും മറ്റ് റോഡ് ഉപയോക്താക്കളുടെ സുരക്ഷയ്ക്കും ഭീഷണിയായിരുന്നു എന്ന് പൊലീസ് അറിയിച്ചു. ഇയാൾ ഓടിച്ച വാഹനം പൊലീസ് പിടിച്ചെടുത്തു.

എമിറേറ്റിലെ ഏറ്റവും തിരക്കേറിയ ഹൈവേകളിലൊന്നിലാണ് ഇയാൾ അശ്രദ്ധമായ രീതിയിൽ വാഹനം ഓടിക്കുകയും അഭ്യാസപ്രകടനങ്ങൾ നടത്തുകയും ചെയ്തത്. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ പട്രോളിംഗ് യൂണിറ്റുകൾ സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു. ഇത്തരം പെരുമാറ്റം ഗുരുതരമായ ട്രാഫിക് നിയമലംഘനമാണെന്നും ഒരു കാരണവശാലും വെച്ചുപൊറുപ്പിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി. പൊതു സുരക്ഷ ഉറപ്പാക്കുന്നത് തങ്ങളുടെ പ്രധാന മുൻഗണനയാണെന്ന് ദുബൈ പൊലീസ് ആവർത്തിച്ചു.

റോഡിലെ താമസക്കാരും സന്ദർശകരും ഉൾപ്പെടെയുള്ള എല്ലാ മോട്ടോർ വാഹന യാത്രികരും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നും ജീവൻ അപകടത്തിലാക്കുന്ന പ്രവൃത്തികൾ ഒഴിവാക്കണമെന്നും പൊലീസ് അഭ്യർത്ഥിച്ചു. സ്വന്തം ജീവനോ മറ്റുള്ളവരുടെ ജീവനോ സുരക്ഷയ്‌ക്കോ ഭീഷണിയുണ്ടാക്കുന്ന രീതിയിൽ വാഹനം ഓടിക്കുന്ന കുറ്റത്തിന് ദുബൈയിൽ കടുത്ത ശിക്ഷകളാണ് നൽകുന്നത്. 2,000 ദിർഹം പിഴയും 23 ബ്ലാക്ക് പോയിന്‍റുകളും ശിക്ഷയായി ലഭിക്കും. ഈ കേസിൽ വാടകക്കെടുത്ത വാഹനം 60 ദിവസത്തേക്ക് കണ്ടുകെട്ടിയിട്ടുണ്ട്.

View post on Instagram