മുന്നറിയിപ്പുകളോട് പ്രതികരിക്കാത്ത റിയൽ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി മുനിസിപ്പൽ ബ്രാഞ്ചുകളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സ്വീകരിക്കും.
കുവൈത്ത് സിറ്റി: കുവൈത്തില്‍ റെസിഡൻഷ്യൽ ഏരിയകളിലെ ബാച്ചിലർമാരുടെ വീടുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിക്കുന്നത് തുടർന്ന് അധികൃതര്‍. വൈദ്യുതി, ജല മന്ത്രാലയത്തിലെ ജുഡീഷ്യൽ പൊലീസ് സംഘം, വിതരണ ശൃംഖല മേഖലയുമായി സഹകരിച്ചാണ് പ്രവര്‍ത്തനങ്ങള്‍ തുടരുന്നത്.
ഫർവാനിയ, ജഹ്‌റ ഗവർണറേറ്റുകളിൽ ഇതുമായി ബന്ധപ്പെട്ട് നിരവധി നിയമലംഘനങ്ങൾ ശ്രദ്ധയില്‍പ്പെട്ടതിനാലാണ് ക്യാമ്പയിനുകള്‍ ഊര്‍ജിതപ്പെടുത്തിയതെന്ന് ടീം ഡെപ്യൂട്ടി ഹെഡ് എം അഹമ്മദ് അൽ ഷമ്മാരി പറഞ്ഞു. മുന്നറിയിപ്പുകളോട് പ്രതികരിക്കാത്ത റിയൽ എസ്റ്റേറ്റ് പ്രോപ്പര്‍ട്ടികളിലേക്കുള്ള വൈദ്യുതി ബന്ധം വിച്ഛേദിക്കുന്നതിനുള്ള തയ്യാറെടുപ്പിനായി മുനിസിപ്പൽ ബ്രാഞ്ചുകളുമായി ബന്ധപ്പെട്ട എല്ലാ നടപടികളും സ്വീകരിക്കും. നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് പരിശോധനകളും അന്വേഷണങ്ങളും വർധിപ്പിക്കാൻ സമിതി നടപടികൾ സ്വീകരിച്ചിട്ടുണ്ട്.
ഈ പ്രവർത്തനങ്ങൾ വിവിധ ഗവർണറേറ്റുകളിൽ തുടരുകയാണ്. മുന്നറിയിപ്പുകളോട് പ്രതികരിക്കാനും എല്ലാവരുടെയും പ്രയോജനത്തിനായി ബാച്ചിലര്‍മാരെ പ്രോപ്പര്‍ട്ടികളില്‍ നിന്ന് ഒഴിപ്പിക്കണമെന്നും ഉടമകളോട് അല്‍ ഷമ്മാരി ആഹ്വാനം ചെയ്തു.
Read More - വലിയ ബാഗുകളുമായി ബൈക്കില്‍ യാത്ര ചെയ്ത പ്രവാസിയെ നാടുകടത്തും
അതേസമയം കുവൈത്തിന്‍റെ വിവിധ ഭാഗങ്ങളിലായി ട്രാഫിക്ക് വിഭാഗം പരിശോധന തുടരുകയാണ്. പരിശോധനകളില്‍ ആകെ 35,000 ട്രാഫിക്ക് നിയമലംഘനങ്ങളാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. അശ്രദ്ധമായി വാഹനമോടിച്ച 60 ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. നിയമലംഘനങ്ങള്‍ കണ്ടെത്തിയ 81 വാഹനങ്ങള്‍ കണ്ടുകെട്ടി. 33 ബൈക്കുകളും പിടിച്ചെടുത്തിട്ടുണ്ട്. പിടിച്ചെടുത്ത വാഹനങ്ങള്‍ മന്ത്രാലയത്തിന്‍റെ ഗ്യാരേജിലേക്ക് മാറ്റി.
Read More - വിവാഹ വാഗ്ദാനം നല്‍കി ചിത്രങ്ങളും വീഡിയോകളും കൈക്കലാക്കിയ ശേഷം ബ്ലാക്മെയിലിങ്; യുവാവിന് ശിക്ഷ വിധിച്ച് കോടതി
ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് ആൻഡ് ട്രാഫിക് അഫയേഴ്‌സ് അസിസ്റ്റന്റ് അണ്ടർസെക്രട്ടറി മേജർ ജനറൽ ജമാൽ അൽ സയേഗിന്റെ മേൽനോട്ടത്തിലും ജനറൽ ട്രാഫിക് ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ മേജർ ജനറൽ യൂസഫ് അൽ ഖദ്ദയുടെ ഫീൽഡ് മേൽനോട്ടത്തിലുമായിരുന്നു പരിശോധനകള്‍ നടത്തിയത്. ഡ്രൈവിംഗ് ലൈസൻലസ് ഇല്ലാതെ വാഹനം ഓടിച്ച പ്രായപൂർത്തിയാകാതെ 73 പേരെ അറസ്റ്റ് ചെയ്തു. ആറ് ഗവർണറേറ്റുകളിലെയും പട്രോളിംഗ് സംഘവും പരിശോധനകൾ നടത്തിയിരുന്നു.
