യുഎഇയിലെ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ പ്രധാനമന്ത്രി എത്തില്ല
സ്വാമി നാരായൺ സൻസ്ഥ എന്ന സംഘടനയാണ് അബുദാബിയില്‍ ക്ഷേത്രം നിര്‍മിക്കുന്നത്. യുഎഇ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച 26.5 ഏക്കര്‍ ഭൂമിയിലാണ് 55,000 ചതുരശ്ര മീറ്റർ വിസ്തീര്‍ണമുള്ള ക്ഷേത്രം ഉയരുന്നത്.
അബുദാബി: അബുദാബിയില്‍ നിര്‍മ്മിക്കുന്ന ഹിന്ദുക്ഷേത്രത്തിന് തറക്കല്ലിടാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുമെന്ന വാര്‍ത്ത നിഷേധിച്ച് ഇന്ത്യന്‍ നയതന്ത്ര വൃത്തങ്ങള്‍. കഴിഞ്ഞ വര്‍ഷം യുഎഇ സന്ദര്‍ശനത്തിനിടെ പ്രധാനമന്ത്രി, ക്ഷേത്രത്തിന്റെ ഭൂമി പൂജ ചടങ്ങുകളില്‍ പങ്കെടുത്തിരുന്നു. എന്നാല്‍ തറക്കല്ലിടാന്‍ പ്രധാനമന്ത്രി എത്തുമെന്ന റിപ്പോര്‍ട്ടുകള്‍ ക്ഷേത്ര നിര്‍മാണ സമിതിയും ഇന്ത്യന്‍ എംബസി വൃത്തങ്ങളും തള്ളുകയാണ്.
സ്വാമി നാരായൺ സൻസ്ഥ എന്ന സംഘടനയാണ് അബുദാബിയില്‍ ക്ഷേത്രം നിര്‍മിക്കുന്നത്. യുഎഇ സര്‍ക്കാര്‍ സൗജന്യമായി അനുവദിച്ച 26.5 ഏക്കര്‍ ഭൂമിയിലാണ് 55,000 ചതുരശ്ര മീറ്റർ വിസ്തീര്‍ണമുള്ള ക്ഷേത്രം ഉയരുന്നത്. യു.എ.ഇ വിദേശകാര്യ, രാജ്യാന്തര സഹകരണ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്‍യാൻ,സഹിഷ്ണുതാ മന്ത്രി ശൈഖ് നഹ്‍യാൻ ബിൻ മുബാറക് അൽ നഹ്‍യാന്‍ എന്നിവരുടെ സാന്നിധ്യത്തിൽ സ്വാമി നാരായൺ സൻസ്ഥ മേധാവി മഹന്ത് സ്വാമി മഹാരാജ് ക്ഷേത്രത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുമെന്നാണ് റിപ്പോര്‍ട്ട്.