സൗദി അറേബ്യയില്‍ വിസാ നിയമ ലംഘകരെയും നുഴഞ്ഞുകയറ്റക്കാരെയും സഹായിച്ചാൽ ഇരട്ടി ശിക്ഷ
ഇഖാമ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും സഹായമൊരുക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി പരിഗണിക്കും. ഇത്തരത്തില്‍ സഹായമൊരുക്കുന്നവര്‍ക്കുള്ള ശിക്ഷ പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവുമാക്കി ആഭ്യന്തര മന്ത്രാലയം ഉയര്‍ത്തി.
റിയാദ്: സൗദി അറേബ്യയിൽ അതിർത്തി നുഴഞ്ഞുകയറ്റക്കാരെയും വിസ നിയമലംഘകരെയും സഹായിച്ചാൽ ശിക്ഷ ഇരട്ടിയാക്കി. അനധികൃതരെ സഹായിക്കാൻ തുനിയുന്നവർക്കുള്ള ശിക്ഷയാണ് ആഭ്യന്തര മന്ത്രാലയം ഇരട്ടിപ്പിച്ചത്. താമസ രേഖയില്ലാതെ രാജ്യത്ത് കഴിയുന്ന നിയമലംഘകര്‍ക്കും നുഴഞ്ഞു കയറ്റകാര്‍ക്കും സഹായമൊരുക്കുന്നവര്‍ക്കാണ് ശിക്ഷ വര്‍ധിപ്പിച്ചത്. ഇത്തരക്കാര്‍ക്ക് പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
രാജ്യത്ത് തങ്ങുന്ന നിയമലംഘകര്‍ക്കെതിരിലുള്ള നടപടി ശക്തമാക്കുന്നതിന്റെ ഭാഗമയാണ് നീക്കം. ഇഖാമ നിയമ ലംഘകര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും സഹായമൊരുക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമായി പരിഗണിക്കും. ഇത്തരത്തില്‍ സഹായമൊരുക്കുന്നവര്‍ക്കുള്ള ശിക്ഷ പത്ത് ലക്ഷം റിയാല്‍ വരെ പിഴയും പതിനഞ്ച് വര്‍ഷം വരെ തടവുമാക്കി ആഭ്യന്തര മന്ത്രാലയം ഉയര്‍ത്തി. പുതുക്കിയ നിയമം രണ്ടാഴ്ചക്കകം പ്രാബല്യത്തിലാകും. ഇതിനു മുമ്പായി നുഴഞ്ഞു കയറ്റക്കാര്‍ ഉള്‍പ്പെടെയുള്ള നിയമ ലംഘകരെ കുറിച്ചുള്ള വിവരം ബന്ധപ്പെട്ടവര്‍ക്ക് നല്‍കണം. ഇവര്‍ക്ക് ജോലി, യാത്ര, താമസ സൗകര്യങ്ങള്‍, എന്നിവ ഉള്‍പ്പെടെ ഒരു സഹായവും ചെയ്ത് കൊടുക്കരുതെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ഇത്തരത്തിൽ പിടികൂടുന്നവരുടെ ശിക്ഷ പൂര്‍ത്തിയാകുന്ന പക്ഷം നാടുകടത്തലിനും വിധേയമാക്കും. യാത്രാ സൗകര്യ ഏര്‍പ്പെടുത്തിയ വാഹനങ്ങള്‍ കണ്ടു കെട്ടുന്നതിനും താമസ കേന്ദ്രങ്ങള്‍ പിടിച്ചെടുക്കുന്നതിനും പുതിയ നിയമം അനുവാദം നല്കുന്നുണ്ട്.