ലിഥിയം - അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഖത്തർ എയർവേസ് വിമാനത്തിൽ ചില അങ്കർ പവർ ബാങ്ക് മോഡലുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാനാണ് ഈ നടപടി

ദോഹ: ഖത്തർ എയർവേസ് വിമാനത്തിൽ ലഗേജിലോ ഹാൻഡ് ബാഗേജിലോ അങ്കർ കമ്പനിയുടെ ചില പവർ ബാങ്കുകൾ കൊണ്ടുപോകുന്നത് നിരോധിച്ചു. ലിഥിയം - അയൺ ബാറ്ററികൾ തീപിടിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. നിരോധിച്ച പവർ ബാങ്ക് മോഡലുകൾ കൊണ്ടുപോകുന്നതോ അവ ഉപയോഗിച്ച് ചെക്ക് ഇൻ ചെയ്യുന്നതോ ഇനി അനുവദിക്കില്ല. നേരെത്തെ രാജ്യത്ത് വാണിജ്യ വ്യവസായ മന്ത്രാലയം നിരോധിച്ച പവർ ബാങ്ക് മോഡലുകൾക്കാണ് ഖത്തർ എയർവേസിലും നിരോധനം ഏർപ്പെടുത്തിയത്.

അങ്കർ പവർ ബാങ്ക് മോഡലുകളായ A1647/ A1652 / A1681 / A1689 / A1257 എന്നിവയും, അങ്കർ പവർകോർ 10000 ഉം ഈ വർഷം ജൂണിലും A1642 / A1647 / A1652 എന്നീ മോഡലുകൾ 2024 ഒക്ടോബറിലും ഖത്തർ വാണിജ്യ വ്യവസായ മന്ത്രാലയം തിരിച്ചുവിളിച്ചിരുന്നു. ബാറ്ററിയുടെ അകത്തെ ഷോർട് സർക്യൂട്ട് കാരണം ചൂട് വർധിച്ച് തീപിടിക്കാനുള്ള സാധ്യതയുണ്ടെന്ന് മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് ഖത്തർ എയർവേസ് വിമാനത്തിലും ഈ പവർ ബാങ്കുകൾക്ക് നിരോധനമേർപ്പെടുത്തിയത്. യാത്രക്കാരുടെ കൈവശം മേൽപ്പറഞ്ഞ നിരോധിച്ചിട്ടുള്ള പവർ ബാങ്കുകൾ ഉണ്ടെങ്കിൽ വിമാനത്തിൽ കൊണ്ടുപോകാൻ അനുവദിക്കില്ലെന്നും യാത്രക്ക് മുമ്പ് കൃത്യമായി പരിശോധിക്കണമെന്നും ഖത്തർ എയർവേസ് അധികൃതർ പ്രസ്‌താവനയിൽ വ്യക്തമാക്കി.

അതേസമയം യാത്രക്കാർക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പുമായി എമിറേറ്റ്സ് എയര്‍ലൈന്‍സും രംഗത്തെത്തിയിരുന്നു. 2025 ഒക്ടോബർ 1 മുതൽ വിമാനത്തിനുള്ളിൽ പവർ ബാങ്കുകൾ ഉപയോഗിക്കുന്നത് പൂർണമായും നിരോധിക്കുമെന്നാണ് എമിറേറ്റ്സ് എയര്‍ലൈന്‍സ് വിമാനക്കമ്പനി അറിയിച്ചു. പവർ ബാങ്ക് ഉപയോഗിച്ച് മൊബൈൽ ഫോണുകളോ മറ്റ് ഉപകരണങ്ങളോ ചാർജ് ചെയ്യാനോ, വിമാനത്തിലെ വൈദ്യുതി സ്രോതസ്സുകൾ ഉപയോഗിച്ച് പവർ ബാങ്ക് ചാർജ് ചെയ്യാനോ അനുവാദമുണ്ടായിരിക്കില്ല. യാത്രക്കാർക്ക് ചില നിബന്ധനകളോടെ ഒരു പവർ ബാങ്ക് കൈവശം വെക്കാൻ അനുമതിയുണ്ട്. എന്നാല്‍ ക്യാബിനിലിരിക്കുമ്പോള്‍ ഇത് ഉപയോഗിക്കരുത്. ദുബൈയുടെ പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്സ്, പവർ ബാങ്കുകൾ സംബന്ധിച്ച് സുരക്ഷാപരമായ ഒരു കർശന നിലപാടും സ്വീകരിച്ചിട്ടുണ്ട്. സമീപകാലത്ത് പവർ ബാങ്കുകൾ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. ഇത് വ്യോമയാന മേഖലയിലുടനീളമുള്ള വിമാനങ്ങളിൽ ലിഥിയം ബാറ്ററി സംബന്ധമായ അപകടങ്ങളുടെ എണ്ണത്തിലും വർധനവിന് കാരണമായി. ഈ അപകടസാധ്യതകൾ കുറയ്ക്കുന്നതിനായി സമഗ്രമായ ഒരു സുരക്ഷാ അവലോകനത്തിന് ശേഷമാണ് എയര്‍ലൈന്‍റെ ഈ തീരുമാനം.