സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഫവാസ് രാത്രി വൈകിയും താമസ സ്ഥലത്ത് തിരിച്ചെത്താതെ വന്നപ്പോഴാണ് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. 

ദുബൈ: ദുബൈയില്‍ കഴിഞ്ഞ ദിവസം മരിച്ച നിലയില്‍ കണ്ടെത്തിയ പ്രവാസി യുവാവിനെ വാഹനം ഇടിച്ചിട്ട ശേഷം നിര്‍ത്താതെ പോയതാണെന്ന് തിരിച്ചറിഞ്ഞു. കോഴിക്കോട് കോടഞ്ചേരി ചെമ്പുകടവ് സ്വദേശി ഫവാസിന്റെ (23) മൃതദേഹമാണ് ജബല്‍ അലിയില്‍ വാഹനത്തിന് അരികില്‍ നിന്ന് കണ്ടെത്തിയത്. വാഹനാപകടത്തിന് കാരണക്കാരനായ ഡ്രൈവറെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്‍തിട്ടുണ്ട്.

സ്വകാര്യ കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്ന ഫവാസ് രാത്രി വൈകിയും താമസ സ്ഥലത്ത് തിരിച്ചെത്താതെ വന്നപ്പോഴാണ് സുഹൃത്തുക്കള്‍ പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദുബൈ ഇന്‍വെസ്റ്റ്മെന്റ് പാര്‍ക്കിന് സമീപം റോഡരികില്‍ വാഹനത്തിന് സമീപം മരിച്ച നിലയിലാണ് ഫവാസിനെ കണ്ടെത്തിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനമിടിച്ചാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. അപകടമുണ്ടാക്കിയ ശേഷം വാഹനം നിര്‍ത്താതെ പോയ ഡ്രൈവറെ തിരിച്ചറിയുകയും ഇയാളെ പിടികൂടുകയും ചെയ്‍തു.

നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിച്ചു. അബ്‍ദുല്‍ സലീം - സുഹറ ദമ്പതികളുടെ മകനായ ഫവാസ് നാല് വര്‍ഷം മുമ്പാണ് ദുബൈയില്‍ എത്തിയത്. സഹോദരങ്ങള്‍ - റിഫ, സിനാന്‍.

Read also: റോഡിലെ അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടിവരും; വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പൊലീസ്