പ്രവാസികളുടെ മടക്കം കേരളത്തിന് തിരിച്ചടി; പുതിയ പദ്ധതികള്‍ ആലോചനയിലെന്ന് സര്‍ക്കാര്‍
കൊവിഡ് പ്രതിസന്ധിയില്‍ നാട്ടിലേക്ക് പതിനായിരക്കണക്കിന് പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുമ്പോള്‍ കേരളത്തിന്‍റെ സാമ്പത്തിക മേഖലക്ക് ഇതുണ്ടാക്കുന്ന ആഘാതം ചെറുതല്ല. ഇവരുടെ പുനരധിവാസമാണ് ഇനിയുള്ള പ്രധാന വെല്ലുവിളി.
കൊച്ചി: മടങ്ങിവരുന്ന പ്രവാസികള്‍ക്കായി പ്രത്യേക പദ്ധതികള്‍ പ്രഖ്യാപിക്കാനുള്ള ഒരുക്കത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. പ്രവാസികളുടെ മടങ്ങിവരവ് കേരളത്തിന്‍റെ മൊത്തം വരുമാനത്തെ ഗുരുതരമായി ബാധിക്കുന്ന സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാരിന്‍റെയും ബാങ്കുകളുടേയും സഹകരണത്തോടെ പ്രവാസി പാക്കേജ് പ്രഖ്യാപിക്കാനാണ് സര്‍ക്കാരിന്‍റെ നീക്കം.
കേരളത്തിന്‍റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിന്‍റെ 15 ശതമാനം പ്രവാസികളുടെ പണമാണെന്നാണ് കണക്ക്. കാര്‍ഷിക മേഖലയില്‍ തകര്‍ച്ച സംഭവിച്ചിട്ടും കേരളത്തിന് പിടിച്ചു നില്‍ക്കാനായതും ഈ പണത്തിന്‍റെ പിന്‍ബലത്തിലാണ്. ഇന്ന് കാണുന്ന കേരളത്തിന്‍റെ മെച്ചപ്പെട്ട സാമ്പത്തിക അന്തരീക്ഷത്തിനും കേരളം കടപ്പെട്ടിരിക്കുന്നത് പ്രവാസികളോടാണ്. സംസ്ഥാനത്തെ സേവന നിര്‍മ്മാണ മേഖലയിലാണ് പ്രവാസികളുടെ പണം കൂടുതലും എത്തിയത്. കൊവിഡ് പ്രതിസന്ധിയില്‍ നാട്ടിലേക്ക് പതിനായിരക്കണക്കിന് പ്രവാസികള്‍ തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുമ്പോള്‍ കേരളത്തിന്‍റെ സാമ്പത്തിക മേഖലക്ക് ഇതുണ്ടാക്കുന്ന ആഘാതം ചെറുതല്ല.
മടങ്ങി വരുന്നവരില്‍ കൂടുതലും സാധാരണക്കാരാണ്. ഇവരുടെ പുനരധിവാസമാണ് ഇനിയുള്ള പ്രധാന വെല്ലുവിളി. പ്രവാസികള്‍ക്ക് മാത്രമായി പദ്ധതി നടപ്പാക്കാന്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ സംസ്ഥാനത്തിന് തനിച്ച് കഴിയില്ല എന്നതാണ് മറ്റൊരു പ്രതിസന്ധി. വിവിധ മേഖലകളിലെ പ്രവാസികളുടെ പരിചയ സമ്പത്ത് പ്രയോജനപ്പെടുത്തിയുള്ള പദ്ധതികള്‍ ആവിഷ്കരിക്കാനാണ് സർക്കാർ നീക്കം. ആരോഗ്യം, ഭക്ഷ്യ സംസ്കരണം, കെട്ടിട നിര്‍മ്മാണം, ഇലക്ട്രോണിക്സ് മേഖലകളില്‍ ഇവരെ ഉപയോഗിക്കാനുള്ള പദ്ധതികള്‍ ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ നടത്താനാണ് ആലോചന. മുന്‍കാലങ്ങളില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പരാജയപ്പെട്ട സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ കേന്ദ്ര സഹായവും കേരളം തേടിയേക്കും.