പുതിയ പ്ലാന്‍റ് 500,000 ചതുരശ്ര അടി വിസ്തൃതിയില്‍

ദുബായ്: ഹോട്ട്പാക്ക് 250 മില്യന്‍ ദിര്‍ഹം ചെലവില്‍ 500,000 ചതുരശ്ര അടി വിസ്തൃതിയില്‍ നാഷണല്‍ ഇന്‍ഡസ്ട്രീസ് പാര്‍ക്കില്‍ (എന്‍ഐപി) നിര്‍മിച്ച പുതിയ മാനുഫാക്ചറിംഗ് പ്ലാന്‍റ് യുഎഇ പൊതുവിദ്യാഭ്യാസ-നൂതന ശാസ്ത്ര സഹ മന്ത്രി സാറ അല്‍ അമീരി ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 

ഇത് ഹോട്ട്പാക്ക് ഗ്‌ളോബലിന്റെ ഏറ്റവും വലിയ പ്‌ളാന്റാണ്. 2030ഓടെ ആഗോള മുന്‍നിര ഫുഡ് പാക്കേജിംഗ് നിര്‍മാതാവാവാനുള്ള കമ്പനിയുടെ കാഴ്ചപ്പാട് നിറവേറ്റാന്‍ സഹായിക്കുന്ന തന്ത്രപരമായ വിപുലീകരണമാണിത്.

''1995ല്‍ ലോക്കല്‍ കമ്പനിയായി സ്ഥാപിക്കുകയും രാജ്യാന്തരമായി വളരുകയും ചെയ്ത ഹോട്ട്പാക്ക്, യുഎഇയുടെ മുഖ്യ വ്യവസായിക വിജയ കഥകളിലെ പ്രധാനപ്പെട്ട ഒന്നാണ്. ഈ പുതിയ സൗകര്യം യുഎഇയില്‍ ഉല്‍പാദന, കയറ്റുമതി കേന്ദ്രങ്ങള്‍ സ്ഥാപിക്കാനുള്ള വിപണിയിലെ മുന്‍നിര കമ്പനികള്‍ക്കിടയില്‍ വളരുന്ന പ്രവണതയെ പ്രതിഫലിപ്പിക്കുന്നു. യുഎഇ ആസ്ഥാനമായി ഉല്‍പാദനം സ്ഥാപിച്ച് കയറ്റുമതി നടത്തുന്ന വിപണിയിലെ മുന്‍നിര കമ്പനികളില്‍ വളര്‍ന്നു വരുന്ന ട്രെന്‍ഡാണിത് പ്രതിഫലിപ്പിക്കുന്നത്. 'മേക് ഇറ്റ് ഇന്‍ ദി എമിറേറ്റ്‌സ്' സംരംഭത്തിനനുസൃതമായി വ്യാപാര കരാറുകളും ലോജിസ്റ്റിക്‌സിനുള്ള ലോകോത്തരമായ അടിസ്ഥാന സൗകര്യങ്ങളും നൂതന സാങ്കേതിക വിദ്യയെ പിന്തുണക്കുന്ന പ്രോഗ്രാമുകളും ഉള്‍പ്പെടെയുള്ള രാജ്യത്തിന്റെ മത്സര നേട്ടങ്ങള്‍ ഹോട്ട്പാക്ക് പ്രയോജനപ്പെടുത്തും'' -സാറ അല്‍ അമീരി പറഞ്ഞു. 

''കാര്യക്ഷമതയും ഉല്‍പാദനക്ഷമതയും സുസ്ഥിരതയും വര്‍ധിപ്പിക്കാന്‍ ഒരു നിര്‍മാതാവ് ഓട്ടോമേഷനും 4ഐആര്‍ സൊല്യൂഷനുകളും സജീവമായി നടപ്പാക്കുന്നത് കാണുന്നതില്‍ മന്ത്രാലയമെന്ന നിലയില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്. ഇന്‍ഡസ്ട്രി 4.0, ടെക്‌നോളജി ട്രാന്‍സ്‌ഫോര്‍മേഷന്‍ പ്രോഗ്രാം തുടങ്ങിയ സംരംഭങ്ങളിലൂടെ എല്ലാ വലുപ്പത്തിലുമുള്ള വ്യാവസായിക കമ്പനികളെ അവരുടെ ഡിജിറ്റല്‍ പരിവര്‍ത്തനങ്ങളില്‍ ഞങ്ങള്‍ പിന്തുണക്കുന്നു'' -അവര്‍ വ്യക്തമാക്കി. 

''യുഎഇയുടെ ദേശീയ വ്യാവസായിക തന്ത്രം ആകര്‍ഷകമായ ബിസിനസ് അന്തരീക്ഷം സ്വന്തമാക്കിയിരിക്കുന്നു. അത് ആഗോള വിതരണ ശൃംഖലകളില്‍ ഒരു അച്ചുതണ്ടായി വര്‍ത്തിക്കുക മാത്രമല്ല, എഫ് & ബി, പാക്കേജിംഗ് തുടങ്ങിയ മേഖലകളിലെ പ്രമുഖ നിര്‍മാതാക്കളുടെ പ്രാദേശിക അടിത്തറയായും നിലകൊള്ളുന്നു. കൂടുതല്‍ നിര്‍മാതാക്കളെ സ്വാഗതം ചെയ്യാനും വളര്‍ച്ചാ യാത്രകളില്‍ അവരെ പിന്തുണക്കാനും സാധിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു'' -മന്ത്രി കൂട്ടിച്ചേര്‍ത്തു. 

''ഏറ്റവും വലുതും സാങ്കേതികമായി അത്യന്താധുനികവുമായ സ്ഥാപനം തുറക്കാനായതില്‍ ഞങ്ങള്‍ സന്തുഷ്ടരാണ്. മലിനീകരണം കുറക്കാനുള്ള പരിസ്ഥിതി സൗഹൃദ ഡിസ്‌പോസബ്ള്‍ സംരംഭങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന ഞങ്ങളുടെ പ്രതിജ്ഞ പാലിച്ച്, പ്‌ളാന്റ് തീരെ മാലിന്യം ഉല്‍പാദിപ്പിക്കാത്തതും പരിസ്ഥിതി സൗഹൃദപരവുമാണ്. ചാക്രിക വിതരണ ശൃംഖല ഉറപ്പാക്കുന്ന പുറംതള്ളല്‍ പ്രക്രിയയില്‍ 100 ശതമാനം പോസ്റ്റ് കണ്‍സ്യൂമര്‍ റീസൈക്ള്‍ഡ് (പിസിആര്‍) പിഇടി വസ്തുക്കള്‍ ഉപയോഗിക്കാനായാണ് എന്‍ഐപി പ്‌ളാന്റ് സജ്ജീകരിച്ചിരിക്കുന്നത്'' -ഹോട്ട്പാക്ക് ഗ്‌ളോബല്‍ മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ ജബ്ബാര്‍ പി.ബി പറഞ്ഞു.

വ്യവസായ-നൂതന സാങ്കേതിക മന്ത്രലയം അണ്ടര്‍ സെക്രട്ടറി ഉമര്‍ അഹ്മദ് സുവൈന അല്‍ സുവൈദി, അസി.അണ്ടര്‍ സെക്രട്ടറിമാരായ ഉസാമ അമീര്‍ ഫദല്‍, അബ്ദുല്ല അല്‍ഷാംസി, ടെക്‌നോളജി ഡെവലപ്‌മെന്റ് ആന്റ് അഡോപ്ഷന്‍ ഹെഡ് താരിഖ് അല്‍ ഹാഷ്മി തുടങ്ങിയ ഉദ്യോഗസ്ഥരും ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. 

ദുബായ് ഇന്‍ഡസ്ട്രീസ് ആന്റ് എക്‌സ്‌പോര്‍ട്‌സ് ഡെപ്യൂട്ടി സിഇഒ മുഹമ്മദ് അല്‍ കമാലി, എക്‌സ്‌പോര്‍ട്ടര്‍ സര്‍വീസ് ഡയറക്ടര്‍ അബ്ദില്‍ റഹ്മാന്‍ അല്‍ ഹുസനി, ദുബായ് ഇന്‍ഡസ്ട്രീസ് ആന്റ് എക്‌സ്‌പോര്‍ട്‌സ് സീനിയര്‍ മാനേജര്‍ മുഹമ്മദ് അല്‍മര്‍സൂഖി എന്നിവരും സംബന്ധിച്ചു. 

''ഈ മാനുഫാക്ചറിംഗ് പ്‌ളാന്റില്‍ ഹോട്ട്പാക്കിന്റെ ഉയര്‍ന്ന പെര്‍ഫോമന്‍സുള്ളതും സുസ്ഥിരവുമായ പിഇടി (പോളി എഥ്‌ലീന്‍ ട്രെഫ്തലേറ്റ്) പാക്കേജിംഗ് ഉല്‍പനങ്ങളാണ് നിര്‍മിക്കുക. നിര്‍മാണം, ഇകൊമേഴ്‌സ്, ലോജിസ്റ്റിക്‌സ്, വിപണനം തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ കേന്ദ്രമായി ഇവിടം ഇനി മാറുന്നതാണ്'' -ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഗ്രൂപ് എക്‌സി.ഡയറക്ടര്‍ സൈനുദ്ദീന്‍ പി.ബി പറഞ്ഞു. 

ഈ പ്‌ളാന്റ് ഓട്ടോമേറ്റഡാണ്. കൂടാതെ, എക്‌സ്ട്രൂഷന്‍, തെര്‍മോഫോമിംഗ്, പ്രിന്റിംഗ് മെഷീനുകള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളിലുടനീളം അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തനക്ഷമമാക്കിയിരിക്കുന്നു. ഉയര്‍ന്ന തലത്തിലുള്ള ഓട്ടോമേഷന്‍ മനുഷ്യന്റെ ഇടപെടല്‍ കുറക്കാനും അതുവഴി ശുചിത്വത്തിനും കാര്യക്ഷമതക്കും സംഭാവനയാവാനും കാരണമാകുമെന്നും ഹോട്ട്പാക്ക് ഗ്‌ളോബല്‍ ഗ്രൂപ് ടെക്‌നിക്കല്‍ ഡയറക്ടര്‍ അന്‍വര്‍ പി.ബി പറഞ്ഞു.