സൗദിയില്‍ ടൂറിസം വിസ പ്രാബല്യത്തിൽ; ആദ്യ ഘട്ടത്തില്‍ 49 രാജ്യങ്ങള്‍ക്ക് ഓണ്‍ അറൈവല്‍ വിസ
- സൗദിയില്‍ ടൂറിസം വിസ പ്രാബല്യത്തില്‍
- ആദ്യ ഘട്ടം 49 രാജ്യങ്ങള്‍ക്ക്
- ഇന്ത്യയടക്കമുള്ള മറ്റ് രാജ്യങ്ങള്‍ക്ക് രണ്ടാം ഘട്ടത്തില്‍
റിയാദ്: സൗദി അറേബ്യയില്‍ ടൂറിസം വിസ പ്രാബല്യത്തിൽ വന്നു. 49 രാജ്യങ്ങള്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഓണ്‍ അറൈവല്‍ വിസ ലഭിക്കുക. അതേസമയം രാജ്യത്തെത്തുന്നവർക്ക് വസ്ത്രധാരണത്തിന് പ്രത്യേക നിബന്ധനകളുണ്ടാകില്ലെന്ന് സൗദി ടൂറിസം വകുപ്പ് അറിയിച്ചു.
മൂന്നൂറ് റിയാല്‍ വിസ ചാര്‍ജും 140 റിയാല്‍ ട്രാവല്‍ ഇന്‍ഷൂറന്‍സും ഉള്‍പ്പെടെ 440 റിയാല്‍ നല്‍കിയാല്‍ ഓണ്‍ അറൈവല്‍ വിസയെടുക്കാം. ഒണ്‍ലൈനായോ, വിമാനത്താവളത്തില്‍ സജ്ജീകരിച്ച മെഷീനുപയോഗിച്ചോ വിസ ലഭിക്കും. റിയാദ്, ജിദ്ദ, ദമ്മാം, മദീന വിമാനത്താവളങ്ങളില്‍ ഇതിനായി മെഷീനുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. രാജ്യതെത്തുന്നവര്‍ക്ക് അബായ വസ്ത്രം നിര്‍ബന്ധമില്ല വസ്ത്ര ധാരണം മാന്യമാകണമെന്നുമാത്രം.
എന്നാല്‍ ഇസ്ലാം ഇതര വിശ്വാസികള്‍ക്ക് മക്കയിലേക്കും മദീനയിലേക്കും പ്രവേശനമുണ്ടാവില്ല. ടൂറിസ്റ്റ് വിസയിലെത്തുന്നവര്‍ക്ക് ആറുമാസം രാജ്യത്ത് തങ്ങാനാകും. എന്നാല്‍ മൂന്ന് മാസം കഴിയുമ്പോള്‍ റീ എന്‍ട്രി നിര്‍ബന്ധമാണ്. ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ക്ക് അടുത്ത ഘട്ടത്തിലാകും ഓണ്‍ അറൈവൽ വിസ അവസരം നല്‍കുകയെന്ന് സൗദി ടൂറിസം വകുപ്പ് അറിയിച്ചു.
യൂറോപ്പിനേയും വികസിത ഏഷ്യന്‍ രാജ്യങ്ങളേയുമാണ് ടൂറിസം വിസയിലൂടെ സൗദി ലക്ഷ്യം വെക്കുന്നത്. അതേസമയം, താമസത്തിന് ഹോട്ടല്‍ തെരഞ്ഞെടുക്കണോ ബന്ധുക്കളുടെ കൂടെ താമസിക്കാനാകുമോ എന്നതില്‍ അവ്യക്തതതയുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യക്കാര്‍ക്ക് ഓണ്‍ലൈനായി വിസ കരസ്ഥമാക്കി സ്റ്റാമ്പിങ് പൂര്‍ത്തിയാക്കാം.
ഇതിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ സൗദിയിലേക്ക് പ്രവേശിച്ചാല്‍ മതി. യൂറോപ്പിലെ 38 രാജ്യങ്ങള്‍, ഏഴ് ഏഷ്യന്‍ രാജ്യങ്ങള്‍, യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ ഓണ്‍ അറൈവല്‍ വിസ അനുവദിക്കുക.