ഹജ്ജിന് ഈ വർഷം വിദേശ തീർത്ഥാടകരെ അനുവദിക്കാൻ സാധ്യത
തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി എല്ലാ ആരോഗ്യ, സുരക്ഷ, നിയന്ത്രണ നടപടികളുമായി ഈ വർഷത്തെ ഹജ്ജുമായി മുന്നോട്ട് പോകാനായി ഈ മാസം ഒമ്പതിന് ചേർന്ന ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ യോഗം തീരുമാനിച്ചിരുന്നു.
റിയാദ്: ഈ വർഷത്തെ ഹജ്ജിന് വിദേശത്ത് നിന്നുള്ള തീർഥാടകരെ അനുവദിക്കാൻ സാധ്യത. കർശന കൊവിഡ് പ്രതിരോധ മാർഗങ്ങൾ അവലംബിച്ചായിരിക്കും വിദേശ തീർത്ഥാടകർക്ക് അനുവാദം നൽകുകയെന്ന് പ്രാദേശിക അറബി പത്രം റിപ്പോർട്ട് ചെയ്തു.
തീർത്ഥാടകരുടെ ആരോഗ്യവും സുരക്ഷയും സംരക്ഷിക്കുന്നതിനായി എല്ലാ ആരോഗ്യ, സുരക്ഷ, നിയന്ത്രണ നടപടികളുമായി ഈ വർഷത്തെ ഹജ്ജുമായി മുന്നോട്ട് പോകാനായി ഈ മാസം ഒമ്പതിന് ചേർന്ന ഹജ്ജ്, ഉംറ മന്ത്രാലയത്തിന്റെ യോഗം തീരുമാനിച്ചിരുന്നു. ഇതേ തുടർന്നാണ് വിദേശ തീർത്ഥാടകർക്കും ഹജ്ജിന് അവസരം ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നത്. സൗദിയിലെ ആരോഗ്യ സ്ഥിതിഗതികൾ വിലയിരുത്തുന്നത് തുടരുമെന്നും എല്ലാവരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നതെന്നും ആരോഗ്യ മന്ത്രാലയം നേരത്തെ അറിയിച്ചിരുന്നു. തുടർ നടപടികളും പദ്ധതികളും വരും ദിവസങ്ങളിൽ പ്രഖ്യാപിക്കുമെന്നും മന്ത്രാലയം അറിയിച്ചു. കൊവിഡിനെ തുടർന്ന് കഴിഞ്ഞ വർഷം ആഭ്യന്തര തീർത്ഥാടകരായ ആയിരം പേരെ മാത്രം പങ്കെടുപ്പിച്ചാണ് ഹജ്ജ് നടത്തിയത്. വിദേശങ്ങളിൽ നിന്ന് തീർത്ഥാടകർക്ക് അനുമതിയുണ്ടായിരുന്നില്ല.