കൂടാതെ മരുന്ന്, ഭക്ഷണം, അടിയന്തിര വൈദ്യപരിചരണം, ചികിത്സ, ആരോഗ്യ സംരക്ഷണം എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്.
റിയാദ്: തുർക്കിയിലും സിറിയയിലും ദുരിതബാധിതർക്കായി സൗദി അറേബ്യ അടിയന്തരമായി 3,000 താത്കാലിക കെട്ടിടങ്ങൾ പണിയുന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തികൊണ്ടിരിക്കുന്ന സൗദി അറേബ്യയുടെ ജീവകാരുണ്യ ഏജൻസിയായ കിങ് സൽമാൻ റിലീഫ് സെൻറർ (കെ.എസ്. റിലീഫ്) സൂപർവൈസർ അബ്ദുല്ല അൽറബീഅയാണ് ഇക്കാര്യം അറിയിച്ചത്. ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് ഒരുപക്ഷേ മാസങ്ങളോളം വലിയ തോതിലുള്ള സഹായം തുടരേണ്ടതുണ്ട്. തുർക്കിയിലും വടക്കൻ സിറിയയിലെ അലപ്പോയിലും സൗദിയുടെ സഹായമെത്തിക്കുന്ന കാമ്പയിൻ തുടരുകയാണ്. സന്നദ്ധ പ്രവർത്തനത്തിനുള്ള വാതിൽ ഇപ്പോഴും തുറന്നിട്ടിരിക്കുകയാണ്.
ഇത്തരം ദുരന്തമുഖത്ത് ചെയ്യേണ്ടതായ ഒരുപാട് കാര്യങ്ങളുണ്ട്. ദുരിതബാധിതർക്ക് താമസത്തിന് ടെന്റുകളൊരുക്കാൻ കേന്ദ്രത്തിന് ഇതിനകം കഴിഞ്ഞിട്ടുണ്ട്. 3,000 താത്കാലിക താമസകെട്ടിടങ്ങൾ ഉടൻ നിർമിക്കാൻ തുടങ്ങൂമെന്നും ഡോ. റബീഅ പറഞ്ഞു. ദുരന്തത്തിന്റെ വ്യാപ്തി വളരെ വലുതാണ്. പതിനായിരക്കണക്കിന് ആളുകൾക്ക് അഭയം ആവശ്യമാണ്. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ദുരിതമനുഭവിക്കുന്നവരെ രക്ഷിക്കുന്നതിനാണ് സൗദി സംഘത്തിന്റെ മുൻഗണന.
കൂടാതെ മരുന്ന്, ഭക്ഷണം, അടിയന്തിര വൈദ്യപരിചരണം, ചികിത്സ, ആരോഗ്യ സംരക്ഷണം എന്നിവ ലഭ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും തുടരുകയാണ്. ദുരന്തസ്ഥലങ്ങളിൽ അടിയന്തര സഹായവുമായി ആദ്യമെത്തിയ രാജ്യങ്ങളിൽ ഒന്നാണ് സൗദി അറേബ്യ. അലപ്പോയിൽ സിറിയൻ റെഡ് ക്രസൻറുമായി ചേർന്നും ദുരിതാശ്വാസപ്രവർത്തനം തുടരുകയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ സൗദിയുടെ സഹായം വിവിധ സ്ഥലങ്ങളിൽ എത്തിക്കാനായി. വിനാശകരമായ ഭൂകമ്പത്തിൽ സർവതും നഷ്ടമായ ജനതയെ സഹായിക്കാൻ ജനകീയ ധനസമാഹരണ യജ്ഞം സൗദിയിൽ തുടരുകയാണെന്നും ഡോ. റബീഅ പറഞ്ഞു.
Read also: യുഎഇയിലെ അപ്പാര്‍ട്ട്മെന്റിലുണ്ടായ തീപിടുത്തം നിയന്ത്രണ വിധേയമാക്കി; രണ്ട് പേര്‍ക്ക് പരിക്ക്
