ഹിജ്‌റ 1139ൽ സൗദി അറേബ്യ സ്ഥാപിതമായത് മുതൽ രാജ്യത്തിന്റെ ചരിത്രത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ദേശീയ പതാകയുടെ മൂല്യത്തിൽ നിന്നാണ് ഇങ്ങനെയൊരു ദിവസം സമർപ്പിക്കുന്നതെന്ന് രാജകീയ ഉത്തരവിൽ പറയുന്നു.
റിയാദ്: എല്ലാ വർഷവും മാർച്ച് 11ന് സൗദി അറേബ്യയിൽ പതാക ദിനമായി ആചരിക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇത് സംബന്ധിച്ച് ഉത്തരവിട്ടത്. 1937 മാർച്ച് 11-ന് (1335 ദുല്‍ഹജ്ജ് 27) അബ്ദുൽ അസീസ് രാജാവ് സൗദി പതാകക്ക് അംഗീകാരം നൽകിയ ദിവസമെന്ന നിലയ്ക്കാണ് ഈ ദിവസം പതാക ദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
ഹിജ്‌റ 1139ൽ സൗദി അറേബ്യ സ്ഥാപിതമായത് മുതൽ രാജ്യത്തിന്റെ ചരിത്രത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ദേശീയ പതാകയുടെ മൂല്യത്തിൽ നിന്നാണ് ഇങ്ങനെയൊരു ദിവസം സമർപ്പിക്കുന്നതെന്ന് രാജകീയ ഉത്തരവിൽ പറയുന്നു. രാഷ്ട്രം സ്ഥാപിക്കപ്പെട്ടത് സമാധാനത്തിന്റെയും ഇസ്ലാമിന്റെയും സന്ദേശം അടിസ്ഥാനമാക്കിയാണ്. ഏകദൈവ വിശ്വാസം, നീതി, ശക്തി, പുരോഗതി, സമൃദ്ധി എന്നിവയെ സൂചിപ്പിക്കുന്ന മഹത്തായ അര്‍ത്ഥങ്ങളുടെ പ്രതീകമാണ് രാജ്യത്തിന്റെ പതാക. മൂന്നു നൂറ്റാണ്ടുകളായി രാജ്യത്തെ ഒരുമിപ്പിച്ചു നിര്‍ത്താനുള്ള എല്ലാ നീക്കങ്ങള്‍ക്കും സൗദി പതാക സാക്ഷ്യം വഹിച്ചു. രാജ്യത്തെ പൗരന്മാര്‍ അഭിമാനമായി ഉയർത്തിപ്പിടിക്കുന്ന ഈ പതാക രാഷ്ട്രത്തിന്റെയും അതിന്റെ ശക്തിയുടെയും പരമാധികാരത്തിന്റെയും ഐക്യത്തിന്റെയും പ്രകടനമാണെന്ന് രാജകീയ വിജ്ഞാപനത്തില്‍ പറഞ്ഞു.
Read also: വാഹനാപകടത്തിൽ മരിച്ച പ്രവാസികളുടെ മൃതദേഹങ്ങൾ സൗദി അറേബ്യയില്‍ ഖബറടക്കി
