ഒരു സൗദി പൗരന് നാലിൽ കൂടുതൽ വീട്ടുജോലിക്കാരുണ്ടെങ്കിൽ ഓരോർത്തർക്കും വർഷത്തിൽ 9600 റിയാൽ ലെവി നൽകണം. രാജ്യത്ത് റെസിഡന്റ് പെർമിറ്റുള്ള വിദേശിക്ക് കീഴിൽ രണ്ടിൽ കൂടുതൽ വീട്ടുജോലിക്കാരുണ്ടെങ്കിലും ഇതേ ലെവി നൽകണം.

റിയാദ്: ഹൗസ് ഡ്രൈവർ ഉൾപ്പെടെ വീട്ടുജോലിക്കാർക്കും (Domestic workers including House Drivers) സൗദി അറേബ്യയിൽ ലെവി ചുമത്തുന്നു (Expatriates Levy). സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ അധ്യക്ഷതയിൽ ചൊവ്വാഴ്‍ച രാത്രി ചേർന്ന മന്ത്രിസഭാ യോഗമാണ് (Saudi Cabinet) ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. 

ഒരു സൗദി പൗരന് നാലിൽ കൂടുതൽ വീട്ടുജോലിക്കാരുണ്ടെങ്കിൽ ഓരോർത്തർക്കും വർഷത്തിൽ 9600 റിയാൽ ലെവി നൽകണം. രാജ്യത്ത് റെസിഡന്റ് പെർമിറ്റുള്ള വിദേശിക്ക് കീഴിൽ രണ്ടിൽ കൂടുതൽ വീട്ടുജോലിക്കാരുണ്ടെങ്കിലും ഇതേ ലെവി നൽകണം. തൊഴിലാളിയല്ല, തൊഴിലുടമയാണ് ഈ തുക സർക്കാരിൽ അടക്കേണ്ടത്. തൊഴിലാളികളുടെ റെസിഡന്റ് പെർമിറ്റ് പുതുക്കുമ്പോഴോ പുതിയത് എടുക്കുമ്പോഴോ ആണ് അതിന്റെ ഫീസിനോടൊപ്പം ഈ തുകയും മാനവവിഭവ ശേഷി മന്ത്രാലയത്തിൽ അടക്കേണ്ടത്. രണ്ട് ഘട്ടമായി നടപ്പാക്കുന്ന പുതിയ നിയമം ഈ വർഷം മെയ് 22ന് ആദ്യ ഘട്ടവും 2023ൽ രണ്ടാം ഘട്ടവും പ്രാബല്യത്തിൽ വരും. ആദ്യഘട്ടത്തിൽ നിലവിലുള്ള തൊഴിലാളികൾക്ക് ലെവി നൽകിയാൽ മതി. രണ്ടാം ഘട്ടത്തിൽ പുതിയതായി വരുന്നവർക്കും നൽകണം.