പ്രത്യേക അനുമതിയില്ലാതെ 12 രാജ്യങ്ങളിലേക്ക് സഞ്ചരിക്കരുതെന്ന് സൗദി പൗരന്മാര്‍ക്ക് നിര്‍ദേശം
കൊവിഡ് വ്യാപനം നിയന്ത്രണാതീതമാവുകയോ ജനിതക മാറ്റം സംഭവിച്ച കൊവിഡ് വൈറസ് വ്യാപിക്കുകയോ ചെയ്യുന്ന രാജ്യങ്ങളിലേക്കുള്ള യാത്രക്ക് മുന്‍കൂര്‍ അനുമതി വേണം.
റിയാദ്: മുൻകൂട്ടി അനുമതി വാങ്ങാതെ ചില രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനെതിരെ പൗരന്മാർക്ക് സൗദി ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. മാർച്ച് 31 മുതൽ കര, വ്യോമ, കടൽ പ്രവേശന കവാടങ്ങൾ പൂർണമായും തുറക്കുകയും വിമാന സർവിസ് പുനരാരംഭിക്കുകയും ചെയ്യാനുള്ള തീരുമാനത്തിന്റെ മുന്നോടിയായാണ് ഈ മുന്നറിയിപ്പ്.
ലിബിയ, സിറിയ, ലബനാൻ, യമൻ, ഇറാൻ, തുർക്കി, അർമേനിയ, സോമാലിയ, കോംഗോ, അഫ്ഗാനിസ്ഥാൻ, വെനിസ്വേല, ബെലാറസ് എന്നീ രാജ്യങ്ങളിലേക്കുള്ള യാത്രക്ക് മുമ്പ് ബന്ധപ്പെട്ട വകുപ്പിൽ നിന്ന് അനുമതി വാങ്ങണമെന്ന് മന്ത്രാലയം വ്യക്തമാക്കി. കൊവിഡ് ഇതുവരെ നിയന്ത്രണ വിധേയമല്ലാത്തതും ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് റിപ്പോർട്ട് ചെയ്തതുമായ രാജ്യങ്ങളിലേക്ക് പോകാനാണ് മുൻകുട്ടി അനുമതി വേണ്ടത്. മുകളിൽ പറഞ്ഞ രാജ്യങ്ങളിൽ നിലവിലുള്ള സൗദി പൗരന്മാരോ അവിടേക്ക് പോകുന്നവരോ അവിടുത്തെ സൗദി എംബസികളിൽ അടിയന്തിരമായി പേരുകൾ രജിസ്റ്റർ ചെയ്യണം. അനുവദനീയ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന പൗരന്മാർ ജാഗ്രത പാലിക്കണം.