റിയാദിന്‍റെ നഗരവീഥികള്‍ ട്രംപിനെ സ്വീകരിക്കാന്‍ ഒരുങ്ങി കഴിഞ്ഞു. ചരിത്രപരമെന്നാണ് സന്ദര്‍ശനത്തെ  ട്രംപ് വിശേഷിപ്പിച്ചത്.

റിയാദ്: അമേരിക്കന്‍ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിനെ വരവേല്‍ക്കാന്‍ സജ്ജമായി സൗദി തലസ്ഥാനം. രണ്ടാം തവണ പ്രസിഡന്‍റായ ശേഷം ട്രംപിന്‍റെ മിഡില്‍ ഈസ്റ്റിലേക്കുള്ള ചരിത്രപരമായ ആദ്യ യാത്ര ചൊവ്വാഴ്ച തുടങ്ങും. ചൊവ്വാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ നീളുന്ന സന്ദര്‍ശനത്തില്‍ ട്രംപ് ആദ്യമെത്തുക സൗദിയിലാണ്. തുടര്‍ന്ന് ഖത്തറിലും യുഎഇയിലും ട്രംപ് സന്ദര്‍ശനം നടത്തും.

അമേരിക്കന്‍ പ്രസിഡന്‍റിനെ സ്വീകരിക്കാന്‍ റിയാദിന്‍റെ നഗരവീഥികള്‍ ഒരുങ്ങി കഴിഞ്ഞു. പ്രധാന വഴികളില്‍ സൗദി പതാകയ്ക്കൊപ്പം അമേരിക്കന്‍ പതാകയും സ്ഥാനം പിടിച്ചു. എട്ടു വര്‍ഷം മുമ്പ് പ്രസിഡന്‍റെന്ന നിലയില്‍ ട്രംപ് തന്‍റെ ആദ്യ വിദേശ സന്ദര്‍ശനത്തിന് തെരഞ്ഞെടുത്തതും റിയാദ് ആയിരുന്നു. 

തന്ത്രപരമായ സുരക്ഷാ കരാറുകളിലും സാങ്കേതിക, വ്യാപാര, നിക്ഷേപ പങ്കാളിത്തത്തിലുമായിരിക്കും ട്രംപിന്‍റെ സന്ദർശനം പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. ഗാസ, യുക്രൈന്‍ പ്രശ്ന പരിപഹാരം സംബന്ധിച്ച ചര്‍ച്ചകളും ഉണ്ടാകുമെന്നാണ് കരുതുന്നത്. മിഡില്‍ ഈസ്റ്റിലേക്കുള്ള സന്ദര്‍ശനത്തെ ചരിത്രപരമെന്നാണ് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ചത്. മിഡിൽ ഈസ്റ്റ് സന്ദർശനത്തിനായി പുറപ്പെടും മുമ്പ് നടത്തിയ വാർത്താസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞ‌ത്.

ട്രംപിനെയും വഹിച്ചുകൊണ്ട് എയർ ഫോഴ്സ് വൺ വിമാനം ചൊവ്വാഴ്ച സൗദി തലസ്ഥാനമായ റിയാദിൽ എത്തും. യുഎസ് പ്രസിഡൻറ് ഡോണാൾഡ് ട്രംപിന്‍റെ സൗദിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തെ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ അധ്യക്ഷതയിൽ ചേർന്ന സൗദി മന്ത്രിസഭ സ്വാഗതം ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം