മൊബൈൽ ഗെയിമുകളുടെയും ഇ-സ്‌പോർട്‌സിന്റെയും ഗ്ലോബൽ ഹബ്ബാവാൻ സൗദി
തുടക്കത്തിൽ അമ്പത് ബില്യൺ റിയാൽ വരെ ജിഡിപിയിലേക്ക് സംഭവന ചെയ്യാൻ സാധിക്കുന്നതും 39,000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതുമാണ് പദ്ധതി.
റിയാദ്: മൊബൈൽ ഗെയിമുകളുടെയും ഇ-സ്‌പോർട്‌സിന്റെയും ഗ്ലോബൽ ഹബ്ബാവാൻ സൗദി അറേബ്യ. ഈ ലക്ഷ്യത്തിനുള്ള ദേശീയ പദ്ധതിക്ക് തുടക്കം കുറിച്ചു. കൗൺസിൽ ഓഫ് ഇക്‌ണോമിക് ആന്റ് ഡവലപ്‌മെന്റ് അഫയേഴ്‌സ് ചെയർമാനും കിരീടവകാശിയുമായ മുഹമ്മദ് ബിൻ സൽമാനാണ് പദ്ധതി പ്രഖ്യാപിച്ചത്.
തുടക്കത്തിൽ അമ്പത് ബില്യൺ റിയാൽ വരെ ജിഡിപിയിലേക്ക് സംഭവന ചെയ്യാൻ സാധിക്കുന്നതും 39,000 സ്വദേശികൾക്ക് തൊഴിൽ ലഭ്യമാക്കുന്നതുമാണ് പദ്ധതി. പ്രാദേശികവും ആഗോളപരവുമായ ഗെയിമിംഗ് പ്രേമികളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനുള്ള ഉൽപന്നങ്ങളും സംവിധാനങ്ങളുമാണ് പദ്ധതി വഴി നടപ്പാക്കുക. സൗദി യുവാക്കളുടെയും ഇലക്ട്രോണിക് ഗെയിമിംഗ് പ്രേമികളുടെയും സർഗാത്മകതയും കഴിവും ഈ രംഗത്ത് ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം.
പദ്ധതി വഴി തുടക്കത്തിൽ ആഭ്യന്തര ഉല്പാദന മേഖലയിൽ അമ്പത് ബില്യൺ റിയാലിന്റെ സംഭവന പ്രതീക്ഷിക്കുന്നു. ഇത് ക്രമേണ ഇരുന്നൂറ് ബില്യൺ വരെയായി ഉയർത്താനും ലക്ഷ്യമിടുന്നുണ്ട്. ഇതിന് പുറമേ പദ്ധതി വഴി 39000 പേർക്ക് തൊഴിൽ ലഭ്യമാക്കുന്നതിനും വഴിയൊരുങ്ങും. വിഷന് 2030 പദ്ധതിയുടെ ലക്ഷ്യ പൂർത്തീകരണത്തോടെ ഗെയിമുകളുടെയും ഇ-സ്‌പോർട്‌സിന്റെയും ആഗോള ഹബ്ബായി സൗദി അറേബ്യയെ മാറ്റുന്നതിനും പദ്ധതിവഴി ലക്ഷ്യമിടുന്നു.
Read also: പ്രതിദിന എണ്ണ ഉത്പാദനം 11.051 ദശലക്ഷം ബാരലായി ഉയര്‍ത്തി സൗദി അറേബ്യ
ചലച്ചിത്ര നിർമാണ മേഖലയിൽ കൈകോർക്കാൻ സൗദി അറേബ്യയും ഇന്ത്യയും
റിയാദ്: ചലച്ചിത്ര നിർമാണ മേഖലയിൽ കൈകോർക്കാൻ ഒരുങ്ങി സൗദി അറേബ്യയും ഇന്ത്യയും. സൗദി സാംസ്കാരിക മന്ത്രി അമീർ ബദ്ർ ബിൻ അബ്ദുല്ല ബിൻ ഫർഹാനും ഇന്ത്യൻ സാംസ്കാരിക സഹമന്ത്രി അർജുൻ റാം മെഗ്‍വാളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇക്കാര്യം ചർച്ചയായി. ഇന്തോനേഷ്യ ആതിഥേയത്വം വഹിച്ച ജി 20 സാംസ്കാരിക മന്ത്രിമാരുടെ യോഗത്തിൽ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു മന്ത്രിമാരുടെ കൂടിക്കാഴ്ച.
സിനിമാ നിർമാണ മേഖലയിൽ സൗദിയും ഇന്ത്യൻ സ്ഥാപനങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം പ്രതീക്ഷിക്കുന്നതായി സൗദി മന്ത്രി വ്യക്തമാക്കി. ചലച്ചിത്ര നിർമാണം, പ്രത്യേകിച്ച് ചലച്ചിത്ര വിദ്യാഭ്യാസത്തിനായുള്ള സർക്കാർ സ്ഥാപനങ്ങൾ, പ്രധാന ഇന്ത്യൻ കമ്പനികൾ എന്നിവയുമായി ചേർന്ന് ഇരുരാജ്യങ്ങളിലെയും സാംസ്കാരിക മേഖല വികസിപ്പിക്കാനും ശാക്തീകരിക്കാനും ഒരുമിച്ച് പ്രവർത്തിക്കേണ്ടതുണ്ടെന്ന് ഇരു മന്ത്രിമാരും ഒരേ സ്വരത്തിൽ അഭിപ്രായപ്പെട്ടു. സിനിമാ രംഗത്ത് ഒരുമിച്ച് പ്രവർത്തിക്കേണ്ടതിന്റെ പ്രധാന്യം എടുത്തുപറഞ്ഞ ഇരുവരും അതിനുള്ള സാധ്യതകളെ കുറിച്ച് വിശദമായി ചർച്ച ചെയ്തു.