വ്യാപക പരിശോധന; ഒരാഴ്ചക്കിടെ നിയമലംഘകരായ 17,257 പ്രവാസികൾ പിടിയിൽ
മൊത്തം 51,884 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 45,672 പുരുഷന്മാരും 6,212 സ്ത്രീകളുമാണ്.
![saudi authorities arrested 17257 illegals in one week saudi authorities arrested 17257 illegals in one week](https://static-ai.asianetnews.com/images/01g8aamz5tyqr5drxtk3c7qy15/fotojet---2022-07-19t093644-595_363x203xt.jpg)
റിയാദ്: രാജ്യത്തിൻെറ വിവിധ പ്രദേശങ്ങളിൽ നടന്ന റെയ്ഡിൽ താമസ, തൊഴിൽ നിയമങ്ങളും അതിർത്തി സുരക്ഷാചട്ടങ്ങളും ലംഘിച്ച 17,257 വിദേശികളെ അറസ്റ്റ് ചെയ്തു. നവംബർ 30 മുതൽ ഡിസംബർ 6 വരെയുള്ള ആഴ്ചയിൽ രാജ്യത്തുടനീളം സുരക്ഷാ സേനയുടെ വിവിധ യൂനിറ്റുകൾ നടത്തിയ സംയുക്ത പരിശോധനയിലാണ് അറസ്റ്റ് എന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 11,183 താമസ ലംഘകരും 3,765 അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവരും 2,309 തൊഴിൽ നിയമ ലംഘകരും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു.
രാജ്യത്തേക്ക് അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ മറ്റൊരു 481 പേരെ അറസ്റ്റ് ചെയ്തു. ഇവരിൽ 38 ശതമാനം യമനികളും 60 ശതമാനം എത്യോപ്യക്കാരും രണ്ട് ശതമാനം മറ്റ് രാജ്യക്കാരുമാണ്. 62 നിയമലംഘകർ രാജ്യത്തുനിന്ന് പുറത്തുപോകാൻ അതിർത്തി കടക്കാൻ ശ്രമിച്ച് പിടിക്കപ്പെട്ടു. താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിക്കുന്നവരെ കടത്തിക്കൊണ്ടു വരികയും അഭയം നൽകുകയും ചെയ്ത എട്ടുപേരെ അറസ്റ്റ് ചെയ്തു. മൊത്തം 51,884 നിയമലംഘകർ നിലവിൽ നിയന്ത്രണങ്ങൾ ലംഘിച്ചതിന് നടപടിക്രമങ്ങൾക്ക് വിധേയരായിട്ടുണ്ട്. അതിൽ 45,672 പുരുഷന്മാരും 6,212 സ്ത്രീകളുമാണ്.
45,773 നിയമലംഘകരെ യാത്രാരേഖകൾ ലഭിക്കുന്നതിന് അവരുടെ നയതന്ത്ര ദൗത്യങ്ങളിലേക്ക് റഫർ ചെയ്തു. 2,394 നിയമലംഘകരെ അവരുടെ യാത്രാ റിസർവേഷൻ പൂർത്തിയാക്കാൻ റഫർ ചെയ്തു. 9,369 നിയമലംഘകരെ നാടുകടത്തി. ഒരു നുഴഞ്ഞുകയറ്റക്കാരന് രാജ്യത്തേക്കുള്ള പ്രവേശനം സുഗമമാക്കുകയോ ഗതാഗതമോ അഭയമോ ഏതെങ്കിലും സഹായമോ സേവനമോ നൽകുകയോ ചെയ്യുന്നവർക്ക് ഗതാഗത മാർഗങ്ങളും താമസ സൗകര്യങ്ങളും കണ്ടുകെട്ടുന്നതിന് പുറമെ 15 വർഷം വരെ തടവും പരമാവധി 10 ലക്ഷം റിയാൽ പിഴയും ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം ഊന്നിപ്പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം