സൗദി അറേബ്യയിൽ മയക്കുമരുന്ന് കടത്തിയ 2,444 പേര്‍ അറസ്റ്റിലായി. 

റിയാദ്: സൗദി അറേബ്യയുടെ വിവിധ മേഖലകളിൽ വൻ മയക്കുമരുന്നു വേട്ട. സൗദി പൗരന്മാരുൾപ്പടെ 2,444 പ്രതികൾ പിടിയിലായി. 1,518 ഇത്യോപ്യൻ പൗരന്മാരും 842 യമനികളും ഏഴ് സുഡാനികളും ആറ് എരിത്രിയക്കാരും മൂന്ന് പേർ സൊമാലിയക്കാരും രണ്ട് പാകിസ്താനികളും 33 സൗദി പൗരന്മാരുമാണ് പിടിയിലായതെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ബോർഡർ ഗാർഡ് അതോറിറ്റി വാർത്താക്കുറിപ്പിൽ അറിയിച്ചു.

Add Asianetnews as a Preferred SourcegooglePreferred

തബൂക്ക്, ജിസാൻ, അസീർ, നജ്‌റാൻ, മക്ക, മദീന, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിൽ നിന്നാണ് നിരോധിത ഔഷധ ഗുളികകളും മയക്കുമരുന്ന് ഗുളികകളും കടത്താനുള്ള ശ്രമത്തിലേർപ്പെട്ട പ്രതികളെ അറസ്റ്റ് ചെയ്തത്. 2,756,806 ആംഫെറ്റാമൈൻ ഗുളികകളും 1,944,230 നിരോധിത ഔഷധ ഗുളികകളും നാല് ടൺ ഹാഷിഷ്, 180 ടൺ ഖാത്ത് എന്നിവയുമാണ് വിവിധ ഭാഗങ്ങളിൽ നിന്ന് പിടികൂടിയത്. 

സമൂഹത്തിന്‍റെ സുരക്ഷയും സംരക്ഷണവും ദേശീയ സമ്പദ്‌വ്യവസ്ഥയുടെ വ്യവസ്ഥാപിതത്വവും കൈവരിക്കുന്നതിന് വിവിധ സുരക്ഷാവിഭാഗങ്ങളുടെ കൂട്ടായ ഏകോപനത്തോടെയാണ് മയക്കുമരുന്ന് കടത്ത് ശ്രമങ്ങൾ തടഞ്ഞത്. സൗദിയിലേക്കുള്ള കര, കടൽ അതിർത്തി കവാടങ്ങളിലും വിമാനത്താവളങ്ങളിലും നടത്തിയ ഓപറേഷനുകളിലൂടെയാണ് ഈ ശ്രമങ്ങൾ പരാജയപ്പെടുത്തിയതും പ്രതികളെയും മയക്കുമരുന്നും പിടികൂടിയത്.