36 ഇനം കുറ്റകൃത്യങ്ങളിൽപെടാത്ത തടവുകാര്‍ക്ക് പൊതുമാപ്പിന് അര്‍ഹതയുണ്ടാകും. 

റിയാദ്: സൗദി അറേബ്യയിൽ ജയിലുകളിൽ കഴിയുന്ന തടവുകാർക്ക് പൊതുമാപ്പ് നൽകുന്ന നടപടികൾക്ക് തുടക്കമായി. കൊടുംകുറ്റകൃത്യങ്ങളിൽ ഉള്‍പ്പെടാത്തവര്‍ക്കായിരിക്കും ഇതിന്റെ ആനുകൂല്യം ലഭിക്കുക. സൗദി ഭരണാധികാരി സൽമാൻ രാജാവ് എല്ലാവർഷവും നൽകുന്ന പൊതുമാപ്പിന്റെ ഈ വർഷത്തെ നടപടികളാണ് ആരംഭിച്ചത്. ഇതിനാവശ്യമായ വ്യവസ്ഥകളും മാനദണ്ഡങ്ങളും ആഭ്യന്തരമന്ത്രാലയം പ്രഖ്യാപിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

36 ഇനം കുറ്റകൃത്യങ്ങളിൽപെടാത്ത തടവുകാര്‍ക്ക് പൊതുമാപ്പിന് അര്‍ഹതയുണ്ടാകും. കൊലപാതകം, ബലാത്സംഗം, ലൈംഗിക ഉപദ്രവം, ദൈവനിന്ദ, പ്രവാചകനിന്ദ, ഖുര്‍ആനെ അവഹേളിക്കല്‍, ദേശസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങള്‍, ഭീകരപ്രവര്‍ത്തനം, രാജ്യദ്രോഹം, ഗുരുതരമായ സൈനിക കുറ്റകൃത്യങ്ങള്‍, വികലാംഗരെയും കുട്ടികളെയും പീഡിപ്പിക്കല്‍, മയക്കുമരുന്നുകടത്ത് തുടങ്ങിയ അതീവ ഗുരുതര കുറ്റങ്ങളില്‍ ശിക്ഷിക്കപ്പെട്ടവര്‍ക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ല. 

സൗദിയിലെ ജയിലുകളില്‍ കഴിയുന്ന തടവുകാര്‍ക്ക് വര്‍ഷംതോറും നല്‍കി വരുന്ന പൊതുമാപ്പിന്റെ നിബന്ധനകളും മാനദണ്ഡങ്ങളുമാണ് ഭരണകൂടം പ്രഖ്യാപിച്ചത്. രണ്ട് വര്‍ഷവും അതില്‍ കുറവും കാലത്തേക്ക് ശിക്ഷിക്കപ്പെട്ടവര്‍, രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ കാലത്തേക്ക് ശിക്ഷിക്കപ്പെട്ട് ശിക്ഷയുടെ നാലില്‍ ഒരുഭാഗം പൂര്‍ത്തിയാക്കിയവര്‍ എന്നിവര്‍ക്ക് ആനുകൂല്യത്തിന് അര്‍ഹതയുണ്ടാകും.