സൗദിയിൽ ബിനാമി ബിസിനസിനെതിരെ നടപടി ശക്തമാക്കുന്നു; നാളെ മുതല്‍ പരിശോധന തുടങ്ങും
വാണിജ്യ നിക്ഷേപ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തൊഴില്‍ സാമുഹിക ക്ഷേമ മന്ത്രാലയം, മുനിസിപ്പല്‍ - മന്ത്രാലയം, ചെറുകിട സ്ഥാപന അതോരിറ്റി, സകാത്ത്- ടാക്സ് അതോറിറ്റി, സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ന്നാണ് പുതിയ സമിതിക്കു രൂപം നല്‍കിയിട്ടുള്ളത്.
റിയാദ്: സൗദിയിൽ ബിനാമി ബിസിനസ്സിനെതിരെ എട്ടു വകുപ്പുകളെ ഉൾപ്പെടുത്തി സര്‍ക്കാരിന്റെ പുതിയ സമിതി. ചെറുകിട സൂപ്പർമാർക്കറ്റുകളിലടക്കം ബിനാമി ബിസിനസ്സ് സജീവമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വാണിജ്യ നിക്ഷേപ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തൊഴില്‍ സാമുഹിക ക്ഷേമ മന്ത്രാലയം, മുനിസിപ്പല്‍ - മന്ത്രാലയം, ചെറുകിട സ്ഥാപന അതോരിറ്റി, സകാത്ത്- ടാക്സ് അതോറിറ്റി, സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി തുടങ്ങിയ വകുപ്പുകള്‍ ചേര്‍ന്നാണ് പുതിയ സമിതിക്കു രൂപം നല്‍കിയിട്ടുള്ളത്. രാജ്യത്ത് ബിനാമി ബിസിനസ്സ് സജീവമാണെന്നും ഇത് അവസാനിപ്പിക്കുകയും അനധികൃതമായി വിദേശികള്‍ സ്ഥാപനങ്ങള്‍ നടത്തുന്നത് തടയുകയും പകം സ്വദേശികള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കുകയുമാണ് സർക്കാർ ലക്ഷ്യമാക്കുന്നത്.
രാജ്യത്തെ ചെറുകിട സൂപ്പർമാർക്കറ്റുകളായ ബഖാലകളില്‍ ബിനാമി ബിസിനസ്സ് സജീവമാണെന്നാണ് ഈ മേഖലയിലുള്ള വിദഗ്ദ്ധരുടെ അഭിപ്രായം. 1,60,000 വിദേശികള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ജോലി ചെയ്യുന്നുണ്ട്. ആറ് ബില്ല്യന്‍ റിയാല്‍ ഈ മേഖലയില്‍ നിന്നും വിദേശികള്‍ അവരുടെ രാജ്യങ്ങളിലേക്കു അയക്കുന്നതായാണ് റിപ്പോർട്ട്. ബിനാമി ബിസിനസ്സ് നടത്തിയതായി കണ്ടെത്തിയ നിരവധി സ്ഥാപനങ്ങൾ ഇതിനോടകം അധികൃതർ അടച്ചുപൂട്ടി. ബിനാമി ബിസിനസ്സ് കണ്ടെത്തുന്നതിന് ജനുവരി മുതല്‍ പരിശോധന ശക്തമാക്കുമെന്നും അധൃകൃതർ മുന്നറിയിപ്പ് നല്കിയിട്ടുണ്ട്.