യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്താന്‍ സാധിക്കാത്തവരുടെ ഇഖാമയുടെയും റീ എന്‍ട്രിയുടെയും കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുന്ന പ്രഖ്യാപനത്തിന്റെ പ്രയോജനം പ്രവാസി ഇന്ത്യക്കാര്‍ക്കും ലഭിക്കും.

റിയാദ്: സൗദി പ്രവാസികളായ വിവിധ രാജ്യക്കാർക്ക് അനവദിച്ച ആനുകൂല്യം ഇപ്പോൾ നാട്ടിലുള്ള ഇന്ത്യക്കാർക്കും (Indian Expats) ലഭിക്കുമെന്ന് സൗദി പാസ്‍പോർട്ട് ഡയറക്ടറേറ്റ് (Saudi Passport Directorate) അറിയിച്ചു. ഇഖാമയുടെയും (Iqama) റീ എന്‍ട്രിയുടെയും (Re-entry visa) കാലാവധി സൗജന്യമായി ദീര്‍ഘിപ്പിക്കുന്ന ആനുകൂല്യം ഇന്ത്യയടക്കം 17 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ലഭിക്കും. 

ഇന്ത്യ, ബ്രസീല്‍, ഇന്തോനേഷ്യ, പാകിസ്താന്‍, തുര്‍ക്കി, ലബനാന്‍, ഈജിപ്‍ത്, എത്യോപ്യ, വിയറ്റ്‌നാം, അഫ്ഗാനിസ്താന്‍, ദക്ഷിണാഫ്രിക്ക, സിംബാവേ, നമീബിയ, മൊസാംബിക്ക്, ബോട്‌സ്വാന, ലിസോത്തോ, ഇസ്വാതിനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് ആനുകൂല്യം ലഭിക്കുക. ഇന്ത്യയടക്കമുള്ള ഏതാനും രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യാത്രാ വിലക്ക് പിന്‍വലിച്ചതായി സൗദി അറേബ്യ അറിയിച്ചിട്ടുണ്ടെങ്കിലും ഒരിക്കല്‍ കൂടി ആനുകൂല്യം ലഭിക്കും. 

യാത്രാവിലക്കുള്ള രാജ്യങ്ങളില്‍ നിന്ന് സൗദിയിലെത്താന്‍ സാധിക്കാത്തവരുടെ ഇഖാമയുടെയും റീ എന്‍ട്രിയുടെയും കാലാവധി രാജാവിന്റെ നിര്‍ദേശപ്രകാരം ദീര്‍ഘിപ്പിച്ചു നല്‍കുമെന്ന് ഇന്നലെയാണ് ജവാസാത്ത് അറിയിച്ചത്. ജനുവരി 31 വരെയാണ് കാലാവധി പുതുക്കുക. സൗജന്യമായി സ്വമേധയാ തന്നെ ഇവയുടെ കാലാവധി ദീര്‍ഘിപ്പിച്ച് നല്‍കുകയായിരിക്കും ചെയ്യുന്നത്.