ഒരാഴ്ചത്തെ വരുമാനം 3.17 കോടി റിയാൽ ആണ്
റിയാദ്: സൗദി സിനിമ വ്യവസായത്തിൽ വൻ കുതിപ്പ്. ടിക്കറ്റ് വിറ്റുവരവിൽ പുതിയ റെക്കോർഡ്. ജൂൺ 29 മുതൽ ജൂലൈ അഞ്ചു വരെ ഒരാഴ്ചത്തെ വരുമാനം 3.17 കോടി റിയാൽ ആണെന്ന് ഫിലിം കമ്മീഷൻ വ്യക്തമാക്കി. 46 ചിത്രങ്ങൾ ഈ കാലയളവിൽ സൗദിയിലെ വിവിധ പ്രദേശങ്ങളിലുള്ള സിനിമാശാലകളിൽ പ്രദർശിപ്പിച്ചു. മൊത്തം 6,35,300 ടിക്കറ്റുകൾ വിറ്റഴിച്ചു. ഇത് രാജ്യത്ത് സിനിമാമേഖലയുടെ തുടർച്ചയായ വളർച്ചയെയാണ് കാണിക്കുന്നത്.
ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത് സൗദി കോമഡി ചിത്രമായ ‘അൽ സർഫ’ ആണ്. 90 ലക്ഷം റിയാൽ ആണ് ഈ ചിത്രം ടിക്കറ്റ് വിൽപനയിലൂടെ നേടിയത്. 84 ലക്ഷം റിയാൽ കളക്ഷൻ നേടി ‘എഫ്1 ദി മൂവി’ ചിത്രം രണ്ടാം സ്ഥാനത്തെത്തി. 29 ലക്ഷം റിയാൽ ‘ഡേഞ്ചറസ് ആനിമൽസ്’ എന്ന ചിത്രവും നേടി. ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റഴിക്കപ്പെട്ട 10 ചിത്രങ്ങളിൽ ‘ജുറാസിക് വേൾഡ് (റീബർത്ത്)’, ‘ലിലോ ആൻഡ് സ്റ്റിച്ച്’, ‘28 ഇയേഴ്‌സ് ലേറ്റർ’, ‘ബാലെറിന’, ‘ഫൈറ്റ് ഓർ ഫ്ലൈറ്റ്’, ‘റീസ്റ്റാർട്ട്’, ‘ഹൗ ടു ട്രെയിൻ യുവർ ഡ്രാഗൺ’ എന്നീ ചിത്രങ്ങളും ഉൾപ്പെടുന്നു.


