ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിസ സ്റ്റാമ്പിങ് 10 മാസത്തിന് ശേഷം പുനഃരാരംഭിച്ചു
സൗദിയിൽ തൊഴിൽ തേടുന്നവർക്ക് സന്തോഷം നൽകുന്നതാണ് വിസാ സ്റ്റാമ്പിങ് പുനഃരാരംഭിച്ച നടപടി. കൊവിഡ് കാലത്ത് ജോലി നഷ്ടമായി മടങ്ങിവന്ന പ്രവാസികളില്‍ പലരും പുതിയ വിസകളില്‍ മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ വിസാ സ്റ്റാമ്പിങ് നടക്കാതിരുന്നത് ഇവര്‍ക്ക് തടസമായിരുന്നു.
ദില്ലി: പത്ത് മാസത്തിന് ശേഷം ഇന്ത്യയിൽ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിസാ സ്റ്റാമ്പിങ് പുനഃരാരംഭിച്ചു. ആരോഗ്യ മേഖലയിലേക്കുള്ള വിസകളുടെ സ്റ്റാമ്പിങ് മാത്രമാണ് നിലവിൽ നടന്നുവന്നിരുന്നത്. എന്നാല്‍ ചൊവ്വാഴ്‍ച മുതല്‍ ദില്ലിയിലെ സൗദി റോയൽ എംബസിയിൽ എല്ലാത്തരം വിസകളുടെയും സ്റ്റാമ്പിങ് തുടങ്ങിയിട്ടുണ്ട്.
സൗദിയിൽ തൊഴിൽ തേടുന്നവർക്ക് സന്തോഷം നൽകുന്നതാണ് വിസാ സ്റ്റാമ്പിങ് പുനഃരാരംഭിച്ച നടപടി. കൊവിഡ് കാലത്ത് ജോലി നഷ്ടമായി മടങ്ങിവന്ന പ്രവാസികളില്‍ പലരും പുതിയ വിസകളില്‍ മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ വിസാ സ്റ്റാമ്പിങ് നടക്കാതിരുന്നത് ഇവര്‍ക്ക് തടസമായിരുന്നു. ചൊവ്വാഴ്‍ച രാവിലെ മുതൽ എല്ലാ വിഭാഗം തൊഴിൽ വിസകളും ആശ്രിത, സന്ദർശന വിസകളും സ്‍റ്റാമ്പിങ്ങിനായി സ്വീകരിച്ചു തുടങ്ങിയിട്ടുണ്ടെന്ന് ട്രാവൽ ഏജൻസികൾക്ക് അയച്ച സർക്കുലറിൽ സൗദി എംബസി വിശദീകരിക്കുന്നു.
ആശ്രിത, സന്ദർശന വിസകളുടെയും സ്റ്റാമ്പിങ് തുടങ്ങുന്നത് സൗദിയിലുള്ള പ്രവാസികളുടെ ബന്ധുക്കള്‍ക്കും സന്തോഷം പകരുന്ന നടപടിയാണ്. വിസാ സ്റ്റാമ്പിങിനായി പാസ്‍പോർട്ടും മറ്റ് രേഖകളും ഏജൻസികൾക്ക് നേരിട്ട് സമര്‍പ്പിക്കാം. ഇതിനുള്ള ഫീസിലും മാറ്റം വരുത്തിയിട്ടില്ല. അതേസമയം പാസ്‍പോർട്ടും അനുബന്ധ രേഖകളും അംഗീകൃത കേന്ദ്രത്തിൽ നിന്ന് അണുവിമുക്തമാക്കണമെന്ന് എംബസി പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. പാസ്‍പോർട്ട് അണുവിമുക്തമാക്കാന്‍ 505 രൂപയും മറ്റ് രേഖകളുടെ ഓരോ പേജിനും 107 രൂപ വീതവും നൽകണം.