സൗദി അറേബ്യയിലേക്ക് മയക്കുമരുന്ന് കടത്ത്; 94 പേര്‍ സൈന്യത്തിന്റെ പിടിയില്‍
പിടിയിലായവരില്‍ നിന്ന് വന്‍ മയക്കുമരുന്ന് ശേഖരവും പിടിച്ചെടുത്തു. 974 കിലോഗ്രാം ഹാഷിഷും 37.5 ടണ്‍ ഖാത്തുമാണ് ജിസാന്‍ പ്രവിശ്യയില്‍ നിന്ന് മാത്രം പിടികൂടിയത്.
റിയാദ്: യമൻ അതിർത്തി വഴി സൗദിയിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച 94 പേരെ അതിർത്തി സുരക്ഷാസേന അറസ്റ്റ് ചെയ്തതായി സേനാ വക്താവ് ലെഫ്. കേണൽ മിസ്ഫർ അൽഖറൈനി അറിയിച്ചു. 75 പേർ ജീസാൻ പ്രവിശ്യയിൽനിന്നും 13 പേർ അസീർ പ്രവിശ്യയിൽ നിന്നും ആറു പേർ നജ്റാൻ പ്രവിശ്യയിൽ നിന്നുമാണ് പിടിയിലായത്.
ജിസാനിൽ അറസ്റ്റിലായ മയക്കുമരുന്നു കടത്തുകാരിൽ നിന്ന് 974 കിലോ ഹഷീഷും 37.5 ടൺ ഖാത്തും അസീർ പ്രവിശ്യയിൽ അറസ്റ്റിലായ പ്രതികളിൽ നിന്ന് 265 കിലോ ഖാത്തും നജ്റാനിൽ പിടിയിലായ മയക്കുമരുന്നു കടത്തുകാരിൽ നിന്ന് 88 കിലോ ഹഷീഷുമാണ് കണ്ടെത്തിയത്. വടക്കുപടിഞ്ഞാറൻ സൗദിയിലെ തബൂക്കിൽ കടത്താൻ ശ്രമിച്ച 12,912 ലഹരി ഗുളികകളും സൈന്യം പിടികൂടി.