ലേബര്‍ ക്യാമ്പുകളില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടുന്നു; ആശങ്കയെന്ന് ആരോഗ്യ മന്ത്രി
ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലുള്ളവര്‍ വീടുകളില്‍ നിന്ന് പുറത്തിറങ്ങരുത്. കുടുതല്‍ പേര്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകളില്‍ നിന്ന് വാണിജ്യ മന്ത്രാലയത്തിന്റെയും നഗര-ഗ്രാമ മന്ത്രാലയത്തിന്റെയും നേതൃത്വത്തില്‍ ആളുകളെ മാറ്റാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഈ ആഴ്ച രോഗികളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായി. രോഗികളെ വേഗത്തില്‍ സുഖപ്പെടുത്തുന്നതിനുള്ള മികച്ച ചികിത്സയാണ് രാജ്യത്ത് ലഭ്യമാക്കുന്നതെന്നും പ്രത്യേക പ്രോട്ടോക്കോള്‍ അനുസരിച്ചാണ് ഇതിനുള്ള നടപടിക്രമങ്ങളെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം സൗദി അറേബ്യയിൽ കോവിഡ് ബാധിച്ച് ആറുപേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 65 ആയി. രാജ്യത്ത് ഇതുവരെ വൈറസ് ബാധയേറ്റവരുടെ എണ്ണം 4934 ആയി. മദീനയിൽ മൂന്നും മക്ക, ജിദ്ദ, ഖത്വീഫ് എന്നിവിടങ്ങളിൽ ഓരോരുത്തരുമാണ് മരിച്ചത്. രാജ്യത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ച ഖത്വീഫിൽ ആദ്യമായി ഒരു മരണം സംഭവിക്കുന്നത് 43 ദിവസത്തിന് ശേഷമാണ്.
എന്നാൽ മദീനയിൽ മരണനിരക്ക് കുത്തനെ ഉയരുകയാണ്. ഇന്ന് മൂന്നു മരണങ്ങളാണ് അവിടെ സംഭവിച്ചത്. മരണ സംഖ്യ അവിടെ 25 ആയി. മക്കയിൽ 15ഉം ജിദ്ദയിൽ 11ഉം റിയാദിൽ നാലും ഹുഫൂഫിൽ മൂന്നും ദമ്മാം, അൽഖോബാർ, ഖമീസ് മുശൈത്ത്, ബുറൈദ, ജുബൈൽ, അൽബദാഇ എന്നിവിടങ്ങളിൽ ഓരോന്നുമാണ് ഇതുവരെ രജിസ്റ്റർ ചെയ്യപ്പെട്ട മരണങ്ങൾ. തിങ്കളാഴ്ച പുതുതായി 472 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. 44 പേർ പുതുതായി സുഖം പ്രാപിച്ചു.