ഒമ്പതു ദിവസം മുമ്പ് കാണാതായ യുവാവിനെ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
രണ്ടു ദിവസത്തെ വ്യാപകമായ തെരച്ചിലിന് ഒടുവിലാണ് മൃതദേഹം രക്ഷാപ്രവര്‍ത്തക സംഘം കണ്ടെത്തിയത്.
റിയാദ്: സൗദി അറേബ്യയില്‍ ഒമ്പത് ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ യുവാവിനെ മരുഭൂമിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സ്വന്തം വാഹനത്തിന് സമീപത്തായാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് 'ഗള്‍ഫ് ന്യൂസ്' റിപ്പോര്‍ട്ട് ചെയ്തു.
സൗദി അറേബ്യയുടെ മധ്യമേഖലയിലെ അഫിഫ് സിറ്റിയിലെ വീട്ടില്‍ നിന്നാണ് യുവാവിനെ കാണാതായത്. രണ്ടു ദിവസത്തെ വ്യാപകമായ തെരച്ചിലിന് ഒടുവിലാണ് മൃതദേഹം രക്ഷാപ്രവര്‍ത്തക സംഘം കണ്ടെത്തിയത്. യുവാവിനെ കാണാനില്ലെന്ന് റിപ്പോര്‍ട്ട് ചെയ്ത കുടുംബം ഇദ്ദേഹത്തെ കണ്ടെത്താന്‍ പൊതുജനങ്ങളുടെ സഹായം തേടിയിരുന്നു. മൃതദേഹം കണ്ടെത്തിയതിന് ശേഷമുള്ള നടപടി ക്രമങ്ങള്‍ അഫിഫ് പൊലീസ് സ്റ്റേഷനിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പൂര്‍ത്തിയാക്കി.
Read More: ഹൃദയാഘാതത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു
സൗദി അറേബ്യയില്‍ പ്രവാസി തൊഴിലാളികൾ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; രണ്ട് മരണം
റിയാദ്: സൗദി അറേബ്യയില്‍ പ്രവാസി തൊഴിലാളികള്‍ സഞ്ചരിച്ച ബസും ട്രക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ രണ്ടു മരണം. അപകടത്തില്‍ നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സൗദിയുടെ വടക്കൻ പ്രവിശ്യയിലെ തുറൈഫിൽ ജോലി സ്ഥലത്തേക്ക് തൊഴിലാളികളെയും കൊണ്ട് പോയ ബസിന്റെ പിന്നിൽ ട്രക്ക് വന്നിടിച്ചാണ് വൻ അപകടമുണ്ടായത്.
ബസിന്റെ പിന്നിലിരുന്ന രണ്ടു തൊഴിലാളികൾ ഇടിയുടെ ആഘാതത്തിൽ തൽക്ഷണം മരിക്കുകയായിരുന്നു. മൂന്ന് പേർക്ക് അതി ഗുരുതരമായ പരിക്കുകള്‍ സംഭവിച്ചു. ഇവർ തുറൈഫ് ജനറൽ ആശുപത്രിയിൽ സങ്കീർണ സാഹചര്യത്തിൽ കഴിയുകയാണ്. കൂടാതെ 21 പേർക്ക് ചെറുതും വലുതുമായ പരിക്കുകളും സംഭവിച്ചിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ ആറു മണിക്കായിരുന്നു സംഭവം. തുറൈഫ് നഗരത്തിൽ നിന്ന് പോകുന്ന അറാർ ഹൈവേയിലാണ് അപകടം നടന്നത്.
മരണപ്പെട്ടവരും അപകടം പറ്റിയവരുമെല്ലാം കിഴക്കൻ ഏഷ്യക്കാരാണ്. അപകടം പറ്റിയ ഉടനെ തന്നെ സൗദി അറേബ്യന്‍ റെഡ് ക്രസന്റ് സൊസൈറ്റിയുടെ ആംബുലൻസുകളും ആരോഗ്യ വകുപ്പിന്റെ ആംബുലൻസുകളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.