45 ദിവസത്തിനിടെ അടച്ച പള്ളികളുടെ എണ്ണം 357 ആയി. ഇതില്‍ 336 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു.

റിയാദ്: പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം ദിനംപ്രതി വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ സൗദി അറേബ്യയില്‍ മുന്‍ കരുതല്‍ നടപടികളുടെ ഭാഗമായി കൂടുതല്‍ പള്ളികള്‍ അടയ്ക്കുന്നു. രാജ്യത്തെ അഞ്ചു പ്രവിശ്യകളിലായി 10 പള്ളികള്‍ കൂടിയാണ് ബുധനാഴ്ച ഇസ്ലാമികകാര്യ മന്ത്രാലയം അടച്ചത്.

ഇതോടെ 45 ദിവസത്തിനിടെ അടച്ച പള്ളികളുടെ എണ്ണം 357 ആയി. ഇതില്‍ 336 എണ്ണം അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറന്നു. റിയാദ് പ്രവിശ്യയില്‍ നാലു പള്ളികളും ജിസാനിലും വടക്കന്‍ അതിര്‍ത്തി പ്രവിശ്യയിലും രണ്ടു പള്ളികള്‍ വീതവും തബൂക്കിലും നജ്റാനിലും ഓരോ പള്ളികളുമാണ് ഇന്നലെ അടച്ചത്. അണുനശീകരണ ജോലികള്‍ പൂര്‍ത്തിയാക്കി നാലു പള്ളികള്‍ വീണ്ടും തുറന്നു. റിയാദ് പ്രവിശ്യയില്‍ രണ്ടു പള്ളികളും അല്‍ഖസീമിലും കിഴക്കന്‍ പ്രവിശ്യയിലും ഓരോ പള്ളികളുമാണ് ഇസ്ലാമികകാര്യ മന്ത്രാലയം ഇന്നലെ വീണ്ടും തുറന്നത്.