സൗദിയില്‍ ബാങ്കിലെത്തുന്നവരെ കൊള്ളയടിച്ചിരുന്ന സംഘത്തെ പിടികൂടി
കൊള്ള നടത്തുന്ന എത്യോപ്യൻ സംഘത്തെകുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്നാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടിയതെന്ന് റിയാദ് പോലീസ് വ്യക്താവ് ലെഫ്. കേണൽ ശാക്കിർ സുലൈമാൻ അൽ തുവൈജരി അറിയിച്ചു.
റിയാദ്: സൗദിയിൽ ബാങ്കിലെത്തുന്നവരെ കൊള്ളയടിച്ചിരുന്ന വിദേശികൾ പിടിയിൽ. ബാങ്കിൽ നിന്ന് ഇടപാട് നടത്തി പുറത്തിറങ്ങുന്ന ഇടപാടുകാരെ പിന്തുടർന്ന് കൊള്ള നടത്തിയിരുന്ന അഞ്ചംഗ എത്യോപ്യൻ സംഘമാണ് റിയാദിൽ പോലീസിന്റെ പിടിയിലായത്.
കൊള്ള നടത്തുന്ന എത്യോപ്യൻ സംഘത്തെകുറിച്ച് രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കിയിരുന്നു. തുടർന്നാണ് തെളിവുകളുടെ അടിസ്ഥാനത്തിൽ അഞ്ചംഗ സംഘത്തെ പോലീസ് പിടികൂടിയതെന്ന് റിയാദ് പോലീസ് വ്യക്താവ് ലെഫ്. കേണൽ ശാക്കിർ സുലൈമാൻ അൽ തുവൈജരി അറിയിച്ചു. ബാങ്കുകൾക്ക് സമീപം നിരീക്ഷണം നടത്തി പണവുമായി പുറത്തിറങ്ങുന്നവരെയാണ് ഇവർ കൊള്ളയടിച്ചിരുന്നത്.
പിടിയിലായവർ രാജ്യത്ത് നിയമലംഘകകരായി കഴിഞ്ഞിരുന്നവരാണ്. ഇവരിൽ നിന്ന് നാല് ലക്ഷം റിയാലും കണ്ടെടുത്തു. സമാനമായ അഞ്ചു കുറ്റകൃത്യങ്ങൾ ഇവർ ചെയ്തതായും പോലീസ് അറിയിച്ചു. 3,61,000 റിയാൽ തട്ടിയെടുക്കാനുള്ള ശ്രമം വിഫലമാവുകയും ചെയ്തു. പണം തട്ടാനായി ഉപയോഗിച്ചിരുന്ന ആയുധങ്ങളും ഇവരിൽനിന്ന് കണ്ടെടുത്തു. പിടിയിലായ അഞ്ചു പേരെയും നിയമ നടപടികൾക്കായി ബന്ധപ്പെട്ട വകുപ്പിന് ഇവരെ കൈമാറിയതായി പോലീസ് വ്യക്താവ് അറിയിച്ചു.