ഉപരോധം നീക്കിയ തൊട്ടടുത്ത ദിവസം കരമാര്‍ഗമുള്ള പ്രവേശന കവാടങ്ങള്‍ തുറക്കുകയും ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തിരുന്നു.

റിയാദ്: മൂന്നര വര്‍ഷത്തെ ഉപരോധം അവസാനിപ്പിക്കുകയും നയതന്ത്ര ബന്ധം പുനസ്ഥാപിക്കുകയും ചെയ്തതോടെ സൗദിക്കും ഖത്തറിനുമിടയില്‍ വാണിജ്യ ഗതാഗതം പുനരാരംഭിച്ചു. ഹമദ് തുറമുഖത്തു നിന്ന് 27 കണ്ടെയ്‌നറുകള്‍ ദമ്മാമിലെ കിങ് അബ്ദുല്‍ അസീസ് തുറമുഖത്തെത്തി.

ഈ മാസം തുടക്കത്തില്‍ അല്‍ഉലയില്‍ നടന്ന ജി.സി.സി ഉച്ചകോടിയിലുണ്ടായ കരാറിന്റെ അടിസ്ഥാനത്തിലാണ് ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഉപരോധം പിന്‍വലിച്ചത്. വ്യോമ, കടല്‍, കര പ്രവേശന കവാടങ്ങള്‍ തുറക്കുകയും ചെയ്തിരുന്നു. ഇരുരാജ്യങ്ങള്‍ക്ക് നയതന്ത്രബന്ധങ്ങള്‍ പുനരാരംഭിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കുന്നതിനിടയില്‍ വാണിജ്യ ഗതാഗതം പുനരാരംഭിച്ചിരിക്കുന്നത്.

ഉപരോധം നീക്കിയ തൊട്ടടുത്ത ദിവസം കരമാര്‍ഗമുള്ള പ്രവേശന കവാടങ്ങള്‍ തുറക്കുകയും ഇരുരാജ്യങ്ങള്‍ക്കിടയില്‍ ഗതാഗതം പുനരാരംഭിക്കുകയും ചെയ്തിരുന്നു. ദോഹയില്‍ നിന്ന് സൗദിയിലേക്കും തിരിച്ചുമുള്ള വിമാന സര്‍വിസും കഴിഞ്ഞ ദിവസം പുനരാംഭിച്ചിരുന്നു. വാണിജ്യ ഗതാഗതം പുനരാരംഭിച്ചതോടെ ഇരുരാജ്യങ്ങള്‍ക്കിടയിലെ ചരക്ക് നീക്കം വരും ദിവസങ്ങളില്‍ കൂടുതല്‍ ശക്തമാകും.