സൗദിയില്‍ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍: മൂന്ന് പേർ കൊല്ലപ്പെട്ടു
മേഖലയില്‍ ഭീകര പ്രവര്‍ത്തനങ്ങൾക്കും കുഴപ്പങ്ങൾക്കും ചുക്കാൻ പിടിച്ച മൂന്നു പേര്‍ ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നതായി മനസിലാക്കിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ കെട്ടിടം വളയുകയായിരുന്നു.
റിയാദ്:സൗദിയിലെ ഖത്തീഫിൽ സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടൽ.സ്വദേശികളായ മൂന്നു ഭീകരര്‍ കൊല്ലപ്പെട്ടതായി സുരക്ഷാ ഉദ്യേഗസ്ഥര്‍ അറിയിച്ചു. കിഴക്കൻ പ്രവിശ്യയിലെ ഖത്തീഫ് കുവൈകബ് ഡിസ്ട്രിക്ടിൽ കഴിഞ്ഞ ദിവസം വൈകുന്നേരമായിരുന്നു സംഭവം. മേഖലയില്‍ ഭീകര പ്രവര്‍ത്തനങ്ങൾക്കും കുഴപ്പങ്ങൾക്കും ചുക്കാൻ പിടിച്ച മൂന്നു പേര്‍ ഒരു കെട്ടിടത്തില്‍ ഒളിച്ചിരിക്കുന്നതായി മനസിലാക്കിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ കെട്ടിടം വളയുകയായിരുന്നു.
എന്നാൽ കീഴടങ്ങാനുള്ള നിര്‍ദേശം ഇവർ നിരസിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയും ചെയ്തു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ തിരിച്ചു വെടി വെയ്ക്കുകയും മൂന്നു പേരും കൊല്ലപ്പെടുകയുമായിരുന്നു. മരിച്ച മൂന്നു പേരും സ്വദേശികളാണ്. മുഹമ്മദ് ഹസന്‍ അല്‍ സയിദ്, മുഫീദ് ഹംസ അലി അല്‍അവാദ്, ഖലീല്‍ ഇബ്രാഹീം ഹസന്‍ അല്‍മുസ് ലിം എന്നിവരാണ് കൊല്ലപ്പെട്ടത്. ഏറ്റുമുട്ടലിൽ മൂന്നു സുരക്ഷാ ഉദ്യോഗസ്ഥർക്കും പരിക്ക് പറ്റി.