സൗദി അറേബ്യയിൽ തുറമുഖങ്ങളിലെ ജോലികളിലും സ്വദേശിവത്‍കരണം
കരാർ കാലയളവിൽ 900ത്തിലധികം ജോലികൾ സ്വദേശിവത്കരിക്കുക, തൊഴിൽ പരിശീലന വേളയിൽ വേതനം നൽകുക, തൊഴിൽ വിപണിയിലെ സ്വദേശികളായ യുവാക്കളുടെയും യുവതികളുടെയും കഴിവുകളും അഭിലാഷവുമനുസരിച്ച് ജോലിക്ക് പ്രാപ്‍തരാക്കുക എന്നിവ കരാറില്‍ ഉൾപ്പെടും.
റിയാദ്: സൗദി തുറമുഖങ്ങളിലെ ജോലികളും സ്വദേശിവത്കരിക്കുന്നു. തുറമുഖങ്ങളിലെ വിവിധ പ്രവർത്തനങ്ങൾ നടത്തുന്ന സ്വകാര്യ കമ്പനികളിലാണ് സ്വദേശി പൗരന്മാർക്കായി ജോലി സംവരണം ഏർപ്പെടുത്താൻ നിയമമായത്. ദമ്മാമിലെ കിങ് അബ്‍ദുൽ അസീസ് തുറമുഖത്ത് ഇതിനു തുടക്കമായി.
സൗദി ഇൻറർനാഷണൽ പോർട്ട് കമ്പനി, അൽസാമിൽ മറൈൻ സർവീസസ് കമ്പനി, സൗദി ഡെവലപ്പ്മെന്റ്, എക്സ്‍പോർട്ട് സർവീസ് കമ്പനി എന്നീ കമ്പനികളുടെ ജോലികൾ സ്വദേശിവത്കരിക്കാനുള്ള കരാറിൽ ഒപ്പുവെച്ചു. ഓപ്പറേഷൻ വിഭാഗങ്ങളിലെ 39 തൊഴിൽ മേഖലകളാണ് സ്വദേശിവത്‍കരിക്കുന്നത്. കരാർ കാലയളവിൽ 900ത്തിലധികം ജോലികൾ സ്വദേശിവത്കരിക്കുക, തൊഴിൽ പരിശീലന വേളയിൽ വേതനം നൽകുക, തൊഴിൽ വിപണിയിലെ സ്വദേശികളായ യുവാക്കളുടെയും യുവതികളുടെയും കഴിവുകളും അഭിലാഷവുമനുസരിച്ച് ജോലിക്ക് പ്രാപ്‍തരാക്കുക എന്നിവ കരാറില്‍ ഉൾപ്പെടും.