പ്രവാസികൾക്ക് വീണ്ടും തിരിച്ചടി: മെയിന്റനൻസ് സൂപ്പർവൈസർ ജോലിയും സ്വദേശിവത്കരിക്കുന്നു
സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കോണ്‍ട്രാക്ടിങ് ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നിബന്ധന ബാധകമാവുക. ഇത്തരം കമ്പനികളിലെ സൂപ്പര്‍ വൈസിങ് തസ്‍തികകള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കാനാണ് തീരുമാനം.
റിയാദ്: പ്രവാസികൾക്ക് തിരിച്ചടിയായി സൗദി അറേബ്യയിൽ കൂടുതൽ മേഖലകളിലേക്ക് തൊഴിൽ രംഗത്തെ സ്വദേശിവത്കരണം. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് ജോലികള്‍ ഏറ്റെടുക്കുന്ന കമ്പനികളിലെ സൂപ്പര്‍വൈസിങ് തസ്‍തികകള്‍ പൂർണമായും സ്വദേശിവല്‍ക്കരിക്കുന്നതാണ് പുതിയ നടപടി. സൗദി മാനവ വിഭവശേഷി മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.
സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കോണ്‍ട്രാക്ടിങ് ജോലികള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്കാണ് നിബന്ധന ബാധകമാവുക. ഇത്തരം കമ്പനികളിലെ സൂപ്പര്‍ വൈസിങ് തസ്‍തികകള്‍ പൂര്‍ണ്ണമായും സ്വദേശിവല്‍ക്കരിക്കാനാണ് തീരുമാനം. സ്വദേശിവല്‍ക്കരണം സംബന്ധിച്ച് മാനവ വിഭവശേഷി മന്ത്രാലയം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളിലാണ് നിബന്ധന ബാധകമാക്കിയത്. ഓപ്പറേഷന്‍സ്, മെയിന്റനൻസ് കമ്പനികളിലെ ഉന്നത തസ്‍തികകളില്‍ അമ്പത് ശതമാനം സ്വദേശി ജീവനക്കാരെ നിയമിക്കണമെന്ന നിര്‍ദ്ദേശം നേരത്തെ മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. എഞ്ചിനിയറിംഗ് സ്‌പെഷ്യലിസ്റ്റ് തസ്തികകളില്‍ സ്വദേശി അനുപാതം മുപ്പത് ശതമാനത്തില്‍ കുറയാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്. ഇത്തരം സ്ഥാപനങ്ങളിലെ ജോലി ഒഴിവുകള്‍ നാഷണല്‍ ഗേറ്റ് വേ ഓഫ് ലേബര്‍ പോര്‍ട്ടലായ 'താഖത്തി'ല്‍ പ്രസിദ്ധീകരിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.