വിനോദസഞ്ചാര മേഖലയിലും സ്വദേശിവത്കരണം; പ്രവാസികള്‍ക്ക് ആശങ്കയേറുന്നു
നവംബര്‍ ആദ്യം മുതല്‍ വിനോദ സഞ്ചാര മേഖലയില്‍ നിന്ന് വിദേശി ജീവനക്കാരെ ഒഴിവാക്കി തുടങ്ങുമെന്നാണ് വിവരം. ഈ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് വലിയ തിരിച്ചടി നല്‍കുന്ന തീരുമാനമാണിത്.
റിയാദ്: വിനോദ സഞ്ചാര മേഖലയിലും വിദേശി ജീവനക്കാരെ ഒഴിവാക്കാന്‍ സൗദി തീരുമാനിച്ചു. 28 ശതമാനം സ്വദേശിവത്കരണമാണ് ഈ മേഖലയിൽ ആദ്യഘട്ടമായി പ്രഖ്യാപിച്ചിരിക്കുന്നത്. വിവിധ ഘട്ടങ്ങളായി ഇതിന്റെ തോത് ഉയർത്താനാണ് അധികൃതർ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
നവംബര്‍ ആദ്യം മുതല്‍ വിനോദ സഞ്ചാര മേഖലയില്‍ നിന്ന് വിദേശി ജീവനക്കാരെ ഒഴിവാക്കി തുടങ്ങുമെന്നാണ് വിവരം. ഈ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ അടക്കമുള്ളവര്‍ക്ക് വലിയ തിരിച്ചടി നല്‍കുന്ന തീരുമാനമാണിത്. വിവിധ മന്ത്രാലയങ്ങളുടെ യോഗത്തിലാണ് വിനോദ സഞ്ചാര മേഖലയിലും നിതാഖാത് ശക്തമാക്കാൻ തീരുമാനിച്ചത്. ടൂറിസം, ദേശീയ പൈതൃക വകുപ്പുകള്‍ നിലപാട് കര്‍ശനമാക്കിയതോടെയാണ് സ്വദേശി വത്കരണത്തിനുള്ള നീക്കങ്ങള്‍ വേഗത്തിലായത്. സ്വദേശികള്‍ക്ക് പരിശീലനം നല്‍കി കൂടുതല്‍ തൊഴിലവസരങ്ങള്‍ നല്‍കാനാണ് തീരുമാനം.
കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് സൗദിയിലെ ടൂറിസം മേഖലയിൽ 9,93,900 പേരാണ് ജോലി ചെയ്യുന്നുണ്ട്. 2016ൽ 9,36,700 ആയിരുന്നു ഇത്. പരോക്ഷമായിട്ടുള്‍പ്പെടെ ആകെ 15 ലക്ഷത്തോളം പേർക്ക് തൊഴിൽ നൽകുന്നുണ്ടെന്നാണു കണക്ക്. 2025 ആകുമ്പോഴേക്കും ഈ മേഖലയിൽ 3.25 ലക്ഷത്തോളം സൗദി പൗരന്മാര്‍ക്ക് ജോലി ലഭ്യമാക്കുകയാണ് അധികൃതരുടെ ലക്ഷ്യം.