സുസ്ഥിരത, സമൃദ്ധി, നവീകരണം, ബിസിനസ് നേതൃത്വം എന്നിവയെ പിന്തുണക്കുന്ന, ഭാവിയെ കുറിച്ച കാഴ്ചപ്പാടോടെ കിരീടാവകാശി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് തൊഴിവലസരങ്ങള്‍ ലഭ്യമാക്കുകയും മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് ഭീമമായ സംഭാവനകള്‍ നല്‍കുകയും ചെയ്യും.

റിയാദ്: രാജ്യത്തിന്റെ സമഗ്ര വികസനത്തിനുള്ള വിഷന്‍ 2030 (Vision 2030)പദ്ധതി രണ്ടാം ഘട്ടത്തിന്റെ തുടക്കം നേട്ടങ്ങള്‍ വേഗത്തിലാക്കുമെന്നും രാജ്യാഭിവൃദ്ധി മുന്‍നിര്‍ത്തി പരിഷ്‌കരണങ്ങള്‍ തുടരുമെന്നും സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ്(King Salman). വൈവിധ്യപൂര്‍ണവും കരുത്തുറ്റതും ആഗോള മാറ്റങ്ങളെ അഭിമുഖീകരിക്കുന്നതുമായ സമ്പദ്വ്യവസ്ഥ കെട്ടിപ്പടുത്ത് പൗരന്മാരുടെ ശോഭനമായ ഭാവി ഉറപ്പുവരുത്തും.

സുസ്ഥിരത, സമൃദ്ധി, നവീകരണം, ബിസിനസ് നേതൃത്വം എന്നിവയെ പിന്തുണക്കുന്ന, ഭാവിയെ കുറിച്ച കാഴ്ചപ്പാടോടെ കിരീടാവകാശി നിരവധി പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് തൊഴിവലസരങ്ങള്‍ ലഭ്യമാക്കുകയും മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് ഭീമമായ സംഭാവനകള്‍ നല്‍കുകയും ചെയ്യും. എട്ടാമത് ശൂറാ കൗണ്‍സിലിന്റെ രണ്ടാം വര്‍ഷ പ്രവര്‍ത്തനങ്ങള്‍ വെര്‍ച്വല്‍ രീതിയില്‍ ഉദ്ഘാടനം ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തിലാണ് സല്‍മാന്‍ രാജാവ് ഇക്കാര്യം പറഞ്ഞത്. സംവാദത്തിന്റെയും സഹകരണത്തിന്റെയും മാര്‍ഗം ഇറാന്‍ അവലംബിക്കണം. ഇറാന്‍ സൗദി അറേബ്യയുടെ അയല്‍ രാജ്യമാണ്.

മേഖലയില്‍ പിന്തുടരുന്ന നിഷേധാത്മക നയങ്ങളും പെരുമാറ്റങ്ങളും ഇറാന്‍ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു. മേഖലയില്‍ അസ്ഥിരതയും അരാജകത്വവുമുണ്ടാക്കുന്ന ഇറാെന്റ നയങ്ങളില്‍ സൗദി അറേബ്യക്ക് അങ്ങേയറ്റത്തെ ആശങ്കയുണ്ട്. മേഖലാ രാജ്യങ്ങളില്‍ ഇറാന്‍ വിഭാഗീയ, സായുധ മിലീഷ്യകള്‍ സ്ഥാപിക്കുകയും അവര്‍ക്ക് പിന്തുണ നല്‍കുകയും ചെയ്യുന്നു. മേഖലാ രാജ്യങ്ങളില്‍ തങ്ങളുടെ സൈനിക ശേഷി ഇറാന്‍ ചിട്ടയായി വിന്യസിക്കുന്നു. ആണവ പദ്ധതിയുമായും ബാലിസ്റ്റിക് മിസൈല്‍ പ്രോഗ്രാമുമായും ബന്ധപ്പെട്ട് ആഗോള സമൂഹവുമായി ഇറാന്‍ സഹകരിക്കുന്നില്ല. യെമനില്‍ ഹൂത്തി ഭീകരര്‍ക്ക് ഇറാന്‍ പിന്തുണ നല്‍കുന്നു. യെമന്‍ യുദ്ധം നീണ്ടുപോകാനും യെമനില്‍ ദുരിതങ്ങള്‍ രൂക്ഷമാകാനും ഇതാണ് കാരണം. ഹൂത്തികള്‍ക്ക് ഇറാന്‍ നല്‍കുന്ന പിന്തുണ സൗദി അറേബ്യയുടെയും മേഖലാ രാജ്യങ്ങളുടെയും സുരക്ഷക്ക് ഭീഷണിയാണെന്നും സല്‍മാന്‍ രാജാവ് പറഞ്ഞു.