ജെറ്റ് സ്കി ഉപയോഗിച്ച് സഞ്ചാരികളെ ശല്യം ചെയ്ത ഏഴുപേർ കുവൈത്തിൽ അറസ്റ്റിൽ. തീരപ്രദേശങ്ങളിലെ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങൾ കണ്ടെത്താനും തടയാനുമായി ശക്തമായ പരിശോധനാ ക്യാമ്പയിനുകൾ തുടരുകയാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു.
കുവൈത്ത് സിറ്റി: ജെറ്റ് സ്കികൾ ഉപയോഗിച്ച് സഞ്ചാരികളെ ശല്യം ചെയ്ത കേസിൽ ഏഴുപേരെ കുവൈത്ത് കോസ്റ്റ് ഗാർഡ് അറസ്റ്റ് ചെയ്തു. ആഭ്യന്തര മന്ത്രാലയം ആണ് ഇക്കാര്യം അറിയിച്ചത്. സമുദ്ര സുരക്ഷാ നിയമങ്ങളും നിർദേശങ്ങളും ലംഘിച്ച് മറ്റ് സഞ്ചാരികളെ ബുദ്ധിമുട്ടിച്ചെന്നാണ് അധികൃതർ വ്യക്തമാക്കിയത്. തീരപ്രദേശങ്ങളിലെ പൊതുസുരക്ഷയ്ക്ക് ഭീഷണിയാകുന്ന നിയമലംഘനങ്ങൾ കണ്ടെത്താനും തടയാനുമായി ശക്തമായ പരിശോധനാ ക്യാമ്പയിനുകൾ തുടരുകയാണെന്നും കോസ്റ്റ് ഗാർഡ് അറിയിച്ചു. ജെറ്റ് സ്കികളും മറ്റ് ജലവാഹനങ്ങളും ഉപയോഗിക്കുന്നവർ സുരക്ഷാനിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും നിയമലംഘനങ്ങൾക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

ലഹരിമരുന്ന് വിൽപ്പന, പ്രവാസികൾ അറസ്റ്റിൽ
ലഹരിമരുന്ന് വിൽപ്പന നടത്തിയെന്ന കേസിൽ രണ്ട് ലെബനീസ് സ്വദേശികളെ കുവൈത്ത് പൊലീസ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. പ്രതികൾ ലഹരിമരുന്ന് വിൽപ്പന നടത്തുന്നുവെന്ന രഹസ്യവിവരത്തെ തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. അറസ്റ്റ് സമയത്ത് ഇവരുടെ കൈവശം 2 കിലോ കഞ്ചാവ്, 400 ഗ്രാം ഹാഷിഷ്, 500 ഗ്രാം ക്രിസ്റ്റൽ മെത്ത്, 6,000 ലിറിക്ക ഗുളികകൾ, മൂന്ന് ഡിജിറ്റൽ തൂക്കക്കരണ്ടികൾ, പാക്കിംഗിനുള്ള പ്ലാസ്റ്റിക് ബാഗുകൾ എന്നിവ കണ്ടെത്തിയതായി മന്ത്രാലയം വ്യക്തമാക്കി. പ്രതികളെ തുടർനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി.


