ബോട്ടുകള്‍ മറിഞ്ഞതായ വിവരം ലഭിച്ചയുടന്‍ തന്നെ പ്രത്യേക രക്ഷാപ്രവര്‍ത്തക സംഘത്തെ അധികൃതര്‍ സ്ഥലത്തേക്ക് അയച്ചു. ഏഴ് പേരെയും രക്ഷപ്പെടുത്തിയെങ്കിലും ഒരു സ്‍ത്രീയ്ക്കും കുട്ടിയ്ക്കും പരിക്കുകളുണ്ട്. 

ഷാര്‍ജ: ഖോര്‍ഫക്കാനില്‍ രണ്ട് വിനോദ സഞ്ചാര ബോട്ടുകള്‍ കടലില്‍ മറിഞ്ഞ് അപകടം. ബോട്ടുകളില്‍ യാത്ര ചെയ്യുകയായിരുന്ന ഏഴ് ഇന്ത്യക്കാരെ യുഎഇ കോസ്റ്റ് ഗാര്‍ഡ് രക്ഷപ്പെടുത്തി. ഇവര്‍ ഏത് സംസ്ഥാനത്ത് നിന്നുള്ളവാണെന്നത് ഉള്‍പ്പെടെയുള്ള വിശദ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഖോര്‍ഫക്കാനില്‍ ഷാര്‍ക് ഐലന്റിന് സമീപത്തു വെച്ചായിരുന്നു അപകടം സംഭവിച്ചത്.

ബോട്ടുകള്‍ മറിഞ്ഞതായ വിവരം ലഭിച്ചയുടന്‍ തന്നെ പ്രത്യേക രക്ഷാപ്രവര്‍ത്തക സംഘത്തെ അധികൃതര്‍ സ്ഥലത്തേക്ക് അയച്ചു. ഏഴ് പേരെയും രക്ഷപ്പെടുത്തിയെങ്കിലും ഒരു സ്‍ത്രീയ്ക്കും കുട്ടിയ്ക്കും പരിക്കുകളുണ്ട്. ഇവരെ നാഷണല്‍ ആംബുലന്‍സില്‍ തൊട്ടടുത്ത ആശുപത്രിയിലേക്ക് മാറ്റി. മോശം കാലാവസ്ഥയാണ് അപകട കാരണമായി മാറിയതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ബോട്ട് യാത്രകളില്‍ കര്‍ശന സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് കോസ്റ്റ് ഗാര്‍ഡ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. മോശം കാലാവസ്ഥയില്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്നും അധികൃതര്‍ പറഞ്ഞു. ഇക്കഴിഞ്ഞ പെരുന്നാള്‍ ദിനത്തിലും ഖോര്‍ഫക്കാനില്‍ ബോട്ട് അപകടത്തില്‍പെട്ടിരുന്നു. ഒരു കുട്ടി ഉള്‍പ്പെടെ രണ്ട് മലയാളികള്‍ക്കാണ് അന്നത്തെ അപകടത്തില്‍ ജീവന്‍ നഷ്ടമായത്.

Read also:  പ്രവാസികളുടെ തൊഴില്‍ വിസ സംബന്ധിച്ച സുപ്രധാന തീരുമാനത്തിന് അംഗീകാരം; ഇനി വിസ പുതുക്കുന്നത് ഈ മാറ്റത്തോടെ

YouTube video player