ലോകത്തെ ഏറ്റവും മികച്ച സൈനിക അക്കാദമികളിലൊന്നായ സാൻദ്രസ്റ്റ് റോയൽ മിലിട്ടറി അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയതാണ് ശൈഖ് ഹംദാൻ.

ദുബൈ: യുഎഇ പ്രതിരോധ മന്ത്രിയും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ഇനി യുഎഇ സായുധ സേനയുടെ ലഫ്റ്റനന്റ് ജനറൽ. യുഎഇ പ്രസിഡന്‍റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനാണ് ഉത്തരവ് ഇറക്കിയത്. ലോകത്തെ ഏറ്റവും മികച്ച സൈനിക അക്കാദമികളിലൊന്നായ സാൻദ്രസ്റ്റ് റോയൽ മിലിട്ടറി അക്കാദമിയിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയതാണ് ശൈഖ് ഹംദാൻ.

കഴിഞ്ഞ വർഷമാണ് പ്രതിരോധ മന്ത്രിയായി ചുമതലയേറ്റെടുത്തത്. രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രിയായി ചുമതലയേറ്റെടുത്ത ശേഷം വലിയ ശ്രദ്ധയാണ് ശൈഖ് ഹംദാന്റെ പ്രവർത്തനങ്ങൾക്ക് ലഭിക്കുന്നത്. യൂനിയൻ പ്രതിജ്ഞാ ദിനത്തിൽ പ്രസിഡന്‍റ് മുമ്പാകെ പുതിയ പദവിയിൽ ശൈഖ് ഹംദാൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുകയും ചെയ്തു. ഉപപ്രധാനമന്ത്രി, പ്രതിരോധ മന്ത്രി എന്നീ ഉയർന്ന ക്യാബിനറ്റ് പദവികളിൽ ഒരു വർഷം പൂർത്തിയായതോടെയാണ് പുതിയ പദവികൂടി സമ്മാനിച്ചത്. 2024 ജൂലൈ 14ലിനാണ് ശൈഖ് ഹംദാനെ ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായി നിയമിക്കുന്നത്. 2008 ഫെബ്രുവരി ഒന്നിനാണ് യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഇദ്ദേഹത്തെ ദുബൈയുടെ കിരീടാവകാശിയായി നിയമിക്കുന്നത്.