സൗദിയിൽ നാളെ മുതൽ കടകള്‍ 24 മണിക്കൂറും തുറക്കും; തൊഴിലാളികളുടെ ജോലിസമയം കൂട്ടാന്‍ അനുവദിക്കില്ല
പ്രവൃത്തി സമയം ദീർഘിപ്പിച്ചാലും തൊഴിലാളികളെ കൊണ്ട് അധികസമയം പണിയെടുപ്പിക്കാൻ അനുവദിക്കില്ല. നിയമം അനുശാസിക്കുന്ന സമയം മാത്രമേ ജോലി ചെയ്യിപ്പിന്നുള്ളൂ എന്ന് ഉറപ്പാക്കാൻ കടുത്ത നിയന്ത്രണങ്ങൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കും.
റിയാദ്: സൗദി അറേബ്യയിൽ എല്ലാ കടകളും മറ്റ് വാണിജ്യ സ്ഥാപനങ്ങും നാളെ മുതൽ 24 മണിക്കൂറും തുറന്ന് പ്രവർത്തിക്കും. മുനിസിപ്പൽ ഗ്രാമീണകാര്യ മന്ത്രാലയത്തിന്റെ തീരുമാനമാണ് നാളെ മുതൽ നടപ്പാകുന്നത്. ക്ലോസ്ഡ് സർക്യുട്ട് ടിവി കാമറകൾ സ്ഥാപനങ്ങളില്‍ ഘടിപ്പിച്ചിരിക്കണമെന്ന പ്രധാന വ്യവസ്ഥയിലാണ് ഇതിനാവശ്യമായ ലൈസൻസ് അനുവദിക്കുന്നത്. കാമറയടക്കം സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ സഹായത്തോടെ ഉറപ്പാക്കിയ ശേഷം ലൈസൻസ് നൽകും.
പ്രവൃത്തി സമയം ദീർഘിപ്പിച്ചാലും തൊഴിലാളികളെ കൊണ്ട് അധികസമയം പണിയെടുപ്പിക്കാൻ അനുവദിക്കില്ല. നിയമം അനുശാസിക്കുന്ന സമയം മാത്രമേ ജോലി ചെയ്യിപ്പിന്നുള്ളൂ എന്ന് ഉറപ്പാക്കാൻ കടുത്ത നിയന്ത്രണങ്ങൾ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സഹകരണത്തോടെ നടപ്പാക്കും. 24 മണിക്കൂർ ലൈസൻസ് ഫീസ് സ്ഥാപനത്തിന്റെ വിസ്തീർണം കണക്കാക്കിയാണ് നിശ്ചയിക്കുന്നത്. എന്നാൽ അത് ഒരു ലക്ഷം റിയാലിൽ കവിയില്ല. എട്ട് വിഭാഗം സ്ഥാപനങ്ങളെ ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഫാർമസികൾ, കല്യാണമണ്ഡപങ്ങൾ, വിശ്രമസേങ്കതങ്ങൾ, ആതുരാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പെട്രോൾ പമ്പുകൾ, ഹോട്ടലുകൾ, ഹോട്ടൽ സ്യൂട്ടുകൾ, റിസോർട്ടുകൾ എന്നീ സ്ഥാപനങ്ങളെയാണ് ലൈസൻസ് ഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.
രാജ്യനിവാസികളുടെ ദൈനംദിന ജീവിതത്തിനാവശ്യമായ സാധനങ്ങളും സേവനങ്ങളുമായി എന്തും ആവശ്യമുള്ളപ്പോൾ തന്നെ ലഭ്യമാക്കി ജീവിത നിലവാരം മെച്ചപ്പെടുത്താൻ വേണ്ടിയാണ് ദിവസം മുഴുവൻ പ്രവൃത്തിസമയമാക്കുന്നതെന്ന് മുനിസിപ്പൽ ഗ്രാമീണകാര്യ ആക്ടിങ് മന്ത്രി മാജിദ് അൽഖസബി പറഞ്ഞു. രാജ്യത്തിന്റെ സമഗ്ര വികസന പദ്ധതി വിഷൻ 2030ന്റെ ഭാഗമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തെ തൊഴിലില്ലായ്മ ഏഴ് ശതമാനമായി കുറക്കാനും സൗദി സമ്പദ്വ്യവസ്ഥയെ ലോക റാങ്കിങ്ങിൽ പതിനഞ്ചാം സ്ഥാനത്തേക്ക് ഉയർത്താനും മൂന്ന് പ്രമുഖ സൗദി നഗരങ്ങളെ ലോകത്തെ ഏറ്റവും മികച്ച 100 നഗരങ്ങളുടെ പട്ടികയിലെത്തിക്കാനും എണ്ണയിതര വാർഷിക വരുമാനം ഒരു ട്രില്യൺ റിയാലാക്കാനും വിഷൻ 2030ന് സാധിച്ചതായി മന്ത്രി കൂട്ടിച്ചേർത്തു.