നവംബര്‍ മാസത്തില്‍ ദുബായില്‍ ഉടനീളം നടന്ന സൂപ്പര്‍ സെയിലില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന സാധനങ്ങളുടെ വിലയില്‍ കൃത്രിമം കാണിക്കുന്നത് പോലുള്ള തട്ടിപ്പുകളാണ് ചില സ്ഥാപനങ്ങള്‍ നടത്തിയത്. 

ദുബായ്: ദുബായ് സൂപ്പര്‍ സെയിലില്‍ കൃത്രിമം കാണിച്ച വ്യാപാര സ്ഥാപനങ്ങള്‍ക്കെതിരെ കണ്‍സ്യൂമര്‍ പ്രൊട്ടക്ഷന്‍ വിഭാഗം നടപടി തുടങ്ങി. ഉദ്ദ്യോഗസ്ഥര്‍ നടത്തിയ 213 പരിശോധനകളില്‍ കൃത്രിമം കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തുകയാണ് ചെയ്യുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നവംബര്‍ മാസത്തില്‍ ദുബായില്‍ ഉടനീളം നടന്ന സൂപ്പര്‍ സെയിലില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന സാധനങ്ങളുടെ വിലയില്‍ കൃത്രിമം കാണിക്കുന്നത് പോലുള്ള തട്ടിപ്പുകളാണ് ചില സ്ഥാപനങ്ങള്‍ നടത്തിയത്. സൂപ്പര്‍ സെയിലിന് മുന്‍പുള്ള വിലയേക്കാള്‍ വലിയ തോതില്‍ വില കൂട്ടിയ ശേഷം ഓഫറെന്ന പേരില്‍ വില കുറച്ച് വിറ്റ് ഉപഭോക്താക്കളെ പറ്റിച്ച സ്ഥാപനങ്ങള്‍ക്കെതിരെയാണ് പ്രധാന നടപടി. സൂപ്പര്‍ സെയിലില്‍ പങ്കെടുക്കാന്‍ ആവശ്യമായ അനുമതി ലഭിക്കാതെ സെയിലില്‍ പങ്കെടുക്കുന്നുവെന്ന് പ്രചരിപ്പിച്ച കടകള്‍ക്കെതിരെയും നടപടിയെടുത്തു. 

ലോകത്തെ പ്രധാന ഷോപ്പിങ് കേന്ദ്രമായി ദുബായിയെ മാറ്റാന്‍ ലക്ഷ്യമിട്ട് സാമ്പത്തിക വികസന വകുപ്പ് നടത്തുന്ന ശ്രമങ്ങള്‍ക്ക് തുരങ്കം വെയ്ക്കുന്ന ഇത്തരം പ്രവണതകള്‍ ഒരു കാരണവശാലും അനുവദിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്. കടകളില്‍ നേരത്തെയുണ്ടായിരുന്ന വില നിലവാരവും സൂപ്പര്‍ സെയിലില്‍ കൊടുത്ത വിലക്കുറവുമാണ് പരിശോധിക്കുന്നത്. ദുബായ് കണ്‍സ്യൂമര്‍ മൊബൈല്‍ ആപില്‍ സ്മാര്‍ട്ട് പ്രൊട്ടക്ഷന്‍ എന്ന സംവിധാനം ഉപയോഗിച്ച് ഇത്തരം തട്ടിപ്പുകളെക്കുറിച്ചുള്ള പരാതികള്‍ പൊതുജനങ്ങള്‍ അറയിക്കണമെന്നും അധികൃതര്‍ അറിയിച്ചു. 600 54 5555 എന്ന നമ്പറില്‍ വിളിച്ചു പരാതികള്‍ അറിയിക്കാം.