മൂന്ന് മേഖലകളിൽ നവംബർ മൂന്നിന് ഉച്ചയ്ക്ക് സൈറണും മൊബൈൽ ഫോൺ സന്ദേശവും. രാജ്യത്തെ എല്ലാ മേഖലകളിലും ദേശീയ മുൻകൂർ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി നവംബർ മൂന്നിനാണ് ഫിക്സഡ് സൈറൺ പരീക്ഷണം നടത്തുന്നത്.

റിയാദ്: സൗദി അറേബ്യയിലെ മൂന്ന് മേഖലകളിൽ പരീക്ഷണാര്‍ത്ഥം സുക്ഷാ മുന്‍കരുതല്‍ മുന്നറിയിപ്പ് ട്രയല്‍ സൈറണുകള്‍ മുഴക്കും. നവംബർ 3 തിങ്കളാഴ്ചയാണ് റിയാദ്, തബൂക്ക്, മക്ക മേഖലകളിൽ സിവില്‍ ഡിഫന്‍സ് സൈറൺ പരീക്ഷണം നടത്തുക. രാജ്യത്തെ എല്ലാ മേഖലകളിലും ദേശീയ മുൻകൂർ മുന്നറിയിപ്പ് പ്ലാറ്റ്‌ഫോം നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി നവംബർ മൂന്നിനാണ് ഫിക്സഡ് സൈറൺ പരീക്ഷണം നടത്തുന്നത്.

റിയാദ് മേഖലയിലെ ദിരിയ്യ, അൽ-ഖർജ്, അൽ-ദിലം ഗവർണറേറ്റുകളിലും, തബൂക്ക് മേഖലയിലെ ഗവർണറേറ്റുകളിലും, മക്ക മേഖലയിലെ ജിദ്ദ, തുവൽ ഗവർണറേറ്റുകളിലുമായാണ് സൈറൺ മുഴങ്ങുക. മുന്നറിയിപ്പ് സംവിധാനങ്ങളുടെ കാര്യക്ഷമത ഉറപ്പാക്കാനാണ് പരീക്ഷണം ലക്ഷ്യമിടുന്നത്.

ഒരു മണിക്ക് പുതിയ ബിഹേവിയർ ടോണിലൂടെയും, ഉച്ചയ്ക്ക് 1.10ന് നാഷനൽ അലർട്ട് ടോണിലൂടെയും, ഉച്ചയ്ക്ക് 1.15ന് ഫിക്സഡ് സൈറണുകളിലൂടെയും ഈ പ്രദേശങ്ങളിൽ മുന്നറിയിപ്പ് സന്ദേശങ്ങൾ പ്രക്ഷേപണം ചെയ്യും.തിരഞ്ഞെടുത്ത പ്രദേശങ്ങളിലെ സൈറൺ പരീക്ഷണത്തിനൊപ്പം, സെല്ലുലാർ ബ്രോഡ്കാസ്റ്റ് സേവനം വഴി രാജ്യത്തുടനീളമുള്ള മൊബൈൽ ഫോണുകളിലേക്ക് പ്രത്യേക ഓഡിയോ ടോണോടുകൂടിയ മുന്നറിയിപ്പ് സന്ദേശങ്ങൾ അയക്കും.