മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് യുവാക്കള്‍ രാത്രി റോഡില്‍ ഏറ്റുമുട്ടിയത്. രണ്ട് ജീപ്പുകളിലും ഒരു പിക്ക് അപ്പ് വാഹനത്തിലുമായാണ് ഇവര്‍ എത്തിയത്. വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങി കല്ലേറ് നടത്തിയ ഇവര്‍ പിന്നീട് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിപ്പിക്കുകയും ചെയ്തു. 

റിയാദ്: മക്കയിലെ ബത്ഹാ ഖുറൈശില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് ആറ് പേരെ അറസ്റ്റ് ചെയ്തു. ഇരുപതിനും മുപ്പതിനും ഇടയില്‍ പ്രായമുള്ള സ്വദേശി യുവാക്കളാണ് അറസ്റ്റിലായതെന്ന് മക്ക പ്രവിശ്യ പൊലീസ് വക്താവ് മേജര്‍ മുഹമ്മദ് അല്‍ഗാംദി അറിയിച്ചു.

മുന്‍വൈരാഗ്യത്തെ തുടര്‍ന്നാണ് യുവാക്കള്‍ രാത്രി റോഡില്‍ ഏറ്റുമുട്ടിയത്. രണ്ട് ജീപ്പുകളിലും ഒരു പിക്ക് അപ്പ് വാഹനത്തിലുമായാണ് ഇവര്‍ എത്തിയത്. വാഹനങ്ങളില്‍ നിന്ന് പുറത്തിറങ്ങി കല്ലേറ് നടത്തിയ ഇവര്‍ പിന്നീട് വാഹനങ്ങള്‍ പരസ്പരം കൂട്ടിയിടിപ്പിക്കുകയും ചെയ്തു. വാഹനങ്ങള്‍ക്ക് സാരമായ തകരാറുകള്‍ സംഭവിച്ചിട്ടുണ്ട്. സംഘര്‍ഷം തുടരുന്നതിനിടെ രണ്ട് വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ ഇറങ്ങി ഓടി രക്ഷപെട്ടു.

യുവാക്കളിലൊരാള്‍ക്ക് ആദ്യം മര്‍ദനമേറ്റതിനെ തുടര്‍ന്ന് ഇയാളുടെ ബന്ധുക്കള്‍ കൂടി സ്ഥലത്തെത്തിയാണ് റോഡില്‍ വെച്ച് ഏറ്റുമുട്ടിയതെന്നാണ് വിവരം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങള്‍ വഴി വ്യാപകമായി പ്രചരിക്കുന്നുണ്ട്. കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുന്നതിന് മുന്നോടിയായുള്ള നിയമനടപടികള്‍ സ്വീകരിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.

"