വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടി വാട്ടർ ടാങ്കിൽ മുങ്ങി മരിച്ചു. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈസയാണ് മരണപ്പെട്ടത്. വീടിന്‍റെ പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന വാട്ടർടാങ്കിലാണ് കുട്ടി വീണത്.

അൽ ഐൻ: വീടിന് സമീപത്തെ വാട്ടർടാങ്കിൽ വീണ് യുഎഇയിൽ ആറുവയസ്സുകാരന് ദാരുണാന്ത്യം. അൽ ഐനിലാണ് സംഭവം. ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ഈസയാണ് മരണപ്പെട്ടത്.

വീടിന്‍റെ പ്രവേശന കവാടത്തിന് സമീപം സ്ഥിതി ചെയ്തിരുന്ന വാട്ടർടാങ്കിലാണ് കുട്ടി വീണത്. മുഹമ്മദ് ബിൻ ഖാലിദ് പ്രൈമറി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ഈസ. സംഭവസമയത്ത് കുട്ടി സഹോദരിയോടൊപ്പം പുറത്ത് കളിക്കുകയായിരുന്നു.

സംഭവം നടന്നത് മിനിറ്റുകൾക്കുള്ളിൽ

ഇമാമും ഖുർആൻ അദ്ധ്യാപകനുമായ ജോലിക്ക് പോകുന്നതിന് മുൻപ് കുട്ടികളെ അകത്താക്കി ഗേറ്റ് പൂട്ടിയിട്ട ശേഷമാണ് പിതാവ് പോയതെങ്കിലും അമ്മ മറ്റുകാര്യങ്ങളിൽ ശ്രദ്ധിച്ചിരുന്ന സമയത്ത് കുട്ടികൾ മുറ്റത്തേക്ക് ഇറങ്ങുകയായിരുന്നു. അധികം വൈകാതെയാണ് ഈസ വെള്ളം നിറഞ്ഞ ടാങ്കിൽ വീണത്. തുടർന്ന് മുങ്ങിമരിക്കുകയായിരുന്നു.

'എല്ലാം നടന്നത് ഏതാനും മിനിറ്റുകൾക്കുള്ളിലാണ്, ഞാൻ എൻ്റെ മക്കളായ ഇസയോടും മറിയത്തോടുമൊപ്പം വീടിന് മുന്നിൽ കളിക്കുകയായിരുന്നു. ജോലിക്ക് പോകുന്നതിന് മുമ്പ് ഞാൻ അവരെ അകത്താക്കി വാതിൽ പൂട്ടി. ഒരു മണിക്കൂർ തികയും മുൻപ് ഈസ മരിച്ചെന്ന് പറഞ്ഞ് ഭാര്യയുടെ നിലവിളിയോടെയുള്ള ഫോൺ കോൾ വന്നു. ആ വാക്കുകൾ ഇടിമിന്നൽ പോലെയാണ് തറച്ചത്. ഞാൻ വീട്ടിലേക്ക് ഓടിയെത്തിയപ്പോൾ അയൽക്കാർ അവനെ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്ന് പറഞ്ഞു. അവിടെയെത്തിയപ്പോഴേക്കും മകൻ മരിച്ചെന്ന് അറിഞ്ഞു'- പിതാവ് പറഞ്ഞു.

ഈസയും സഹോദരിയും വീടിനകത്ത് കളിക്കുകയായിരുന്നു, പിന്നീട് മുൻവശത്തെ മുറ്റത്തേക്ക് മാറി. ഇടയ്ക്കിടെ താൻ അവരെ ശ്രദ്ധിക്കുന്നുണ്ടായിരുന്നെന്നും. മകളുടെ നിലവിളിക്കുന്നത് കേട്ട് ഓടി ചെല്ലുമ്പോൾ ഈസ വാട്ടർടാങ്കിൽ കിടക്കുന്നതാണ് കണ്ടതെന്നും ഈസയുടെ മാതാവ് പറഞ്ഞു. അയൽക്കാർ ഓടിയെത്തി ആംബുലൻസിൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ ഈസയുടെ മരണം സ്ഥിരീകരിച്ചു.