സഹോദരനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി വയനാട്ടിൽ വച്ച് മർദിച്ചു. തോക്കു ചൂണ്ടിയടക്കം ഭീഷണിപ്പെടുത്തി. ഇക്കാര്യം കൂത്തുപറമ്പ് സ്റ്റേഷനിൽ പരാതി നൽകി. വീട്ടിൽ കയറാനാവാത്ത വിധം ഭീഷണി തുടരുന്നതായാണ് റാഷിദ് പറയുന്നത്. 14 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഭീഷണി

കണ്ണൂര്‍: കള്ളക്കടത്ത് സ്വർണം നഷ്ടപ്പെട്ടതിന്റെ പേരിലാണ് കൂത്തുപറമ്പ് സ്വദേശി റാഷിദിന് കൊടി സുനിയുടെ പേരിൽ ഭീഷണി എത്തിയത്. സഹോദരനെ തട്ടിക്കൊണ്ടുപോയതായും ജീവന് ഭീഷണിയുണ്ടെന്നും ഇയാൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സഹോദരനെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ കൂത്തുപറമ്പ് പൊലീസ് കേസെടുത്തു.

സംഭവം ഇങ്ങനെ

കഴിഞ്ഞ 29 നാണ് റാഷിദിനെ ഡോളർ മറ്റൊരാൾക്ക് നൽകാനെന്ന പേരിൽ റഷീദെന്നയാൾ ദുബായിയിലേക്ക് വിട്ടത്. മുപ്പതിനായിരം രൂപയും യാത്രച്ചെലവും വാഗ്ദാനം ചെയ്തായിരുന്നു ഇത്. തിരികെ 8 ന് കൊച്ചിയിൽ വിമാനമിറങ്ങി. യാത്രക്കിടെ ട്രെയിനിൽ വെച്ച് ഉറങ്ങിപ്പോയതോടെ കൊണ്ടുവന്ന സ്വർണം ഉൾപ്പടെ ബാഗ് നഷ്ടമായെന്ന് ഇയാൾ പറയുന്നു. ഇതിന് പിന്നാലെയാണ് ഭീഷണി.

സഹോദരനെ ഒരു സംഘം തട്ടിക്കൊണ്ടുപോയി വയനാട്ടിൽ വച്ച് മർദിച്ചു. തോക്കു ചൂണ്ടിയടക്കം ഭീഷണിപ്പെടുത്തി. ഇക്കാര്യം കൂത്തുപറമ്പ് സ്റ്റേഷനിൽ പരാതി നൽകി. വീട്ടിൽ കയറാനാവാത്ത വിധം ഭീഷണി തുടരുന്നതായാണ് റാഷിദ് പറയുന്നത്. 14 ലക്ഷം രൂപ ആവശ്യപ്പെട്ടാണ് ഭീഷണി. ഒളിച്ചുകഴിയുകയാണ് ഇയാൾ. സുരക്ഷ ഉറപ്പാക്കിയാൽ സ്വർണ്ണക്കടത്തിന് തന്നെ ഉപയോഗിച്ച സംഭവത്തിലും നിയമനടപടിക്ക് തയാറാണെന്നും റാഷിദ് പറയുന്നു. തട്ടിക്കൊണ്ടുപോകൽ കേസിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.