നേരത്തേ അപേക്ഷ നല്‍കിയവരില്‍ നിന്നും യുകെയിലെ തൊഴില്‍ദാതാക്കള്‍ ഷോട്ട്ലിസ്റ്റ് ചെയ്തവരെയാണ് അഭിമുഖങ്ങള്‍ക്ക് ക്ഷണിച്ചത്.

കൊച്ചി: കൊച്ചിയില്‍ നവംബര്‍ 06 മുതല്‍ നടന്ന നോര്‍ക്കറൂട്ട്സ് യു.കെ കരിയര്‍ ഫെയറിന്റെ മൂന്നാമത് എഡിഷന് വിജയകരമായ സമാപനം. കേരളത്തിലെ ആരോഗ്യമേഖലയില്‍ നിന്നുളളവര്‍ക്ക് യുണൈറ്റഡ് കിംങ്ഡമിലെ (UK) ഇംഗ്ലണ്ടിലെയും, വെയില്‍സിലേയും വിവിധ എന്‍.എച്ച്.എസ് ട്രസ്റ്റുകളിലേയ്ക്ക് അവസരമൊരുക്കുന്നതായിരുന്നു കരിയര്‍ ഫെയര്‍. നവംബര്‍ 06, 08, 09 തീയ്യതികളിലായി നടന്ന അഭിമുഖങ്ങളില്‍ വിവിധ സ്പെഷ്യാലിറ്റികളിലായി 38 ഡോക്ടര്‍മാരും 238 നഴ്സുമാരും പങ്കെടുത്തു. കൊച്ചി മരടിലെ ക്രൗണ്‍പ്ലാസാ ഹോട്ടലിലായിരുന്നു അഭിമുഖങ്ങള്‍ നടന്നത്. 

നേരത്തേ അപേക്ഷ നല്‍കിയവരില്‍ നിന്നും യുകെയിലെ തൊഴില്‍ദാതാക്കള്‍ ഷോട്ട്ലിസ്റ്റ് ചെയ്തവരെയാണ് അഭിമുഖങ്ങള്‍ക്ക് ക്ഷണിച്ചത്. യുകെയില്‍ നിന്നുളള മൈക്ക് റീവ് (ഡെപ്യൂട്ടി സിഇഒ നാവിഗോ), ജോളി കാരിംഗ്ടൺ (അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ്, പ്രോജക്ട് ലീഡ്) അഞ്ജല ജോൺ, എന്‍.എച്ച്.എസ് പ്രതിനിധികള്‍ എന്നിവരുടെ നേതൃത്വത്തിലുളള 40 അംഗസംഘമാണ് റിക്രൂട്ട്മെന്റിന് നേതൃത്വം നല്‍കിയത്. യു.കെ സംഘം കഴിഞ്ഞ ദിവസം എറണാകുളം മെഡിക്കല്‍ കോളേജ് സന്ദര്‍ശിക്കുകയും മെഡിക്കല്‍, നഴ്സിങ് വിദ്യാര്‍ത്ഥികളുമായി സംവദിക്കുകയും ചെയ്തിരുന്നു. നോർക്ക റൂട്സില്‍ നിന്നും റിക്രൂട്ട്മെന്റ് മാനേജർ ശ്യാം T K യുടെ നേതൃത്വത്തിലുളള സംഘവും നടപടിക്രമങ്ങള്‍ക്ക് മേല്‍നോട്ടം വഹിച്ചു. നോര്‍ക്ക-യു.കെ കരിയര്‍ ഫെയറിന്റെ ആദ്യഘട്ടം 2022 നവംബര്‍ 21 മുതല്‍ 25 വരെയും രണ്ടാംഘട്ടം 2023 മെയ് 04 മുതലേ 06 വരെയും എറണാകുളത്തായിരുന്നു. 

Read Also -  വെറുതെ ആഢംബര ജീവിതം നയിച്ചാല്‍ മതി, ശമ്പളമായി ലഭിക്കുക 1.5 കോടി; കടന്നു വരൂ, സ്വകാര്യ കമ്പനി ക്ഷണിക്കുന്നു

ഇരു കരിയര്‍ ഫെയറുകളിലുമായി തിരഞ്ഞെടുക്കപ്പെട്ട 109 പേര്‍ (വിവിധ വിഭാഗങ്ങളിലായി) ഇതിനോടകം യു.കെയിലെത്തി. ഇവരുടെ കൂട്ടായ്മ കഴിഞ്ഞ മാസം യോർക്ക്ഷെയറിൽ (യു.കെ) സംഘടിപ്പിച്ചിരുന്നു. നോര്‍ക്ക യു.കെ റിക്രൂട്ട്മെന്റ് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവൃത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പറിൽ (ENGLISH, MALAYALAM) 18004253939 ഇന്ത്യയിൽ നിന്നും +91 8802012345 വിദേശത്തു നിന്നും (മിസ്ഡ്‌ കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്ബ്സൈറ്റുകളിലും വിവരങ്ങള്‍ ലഭിക്കും. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...