ഇവരുടെ പക്കല്‍ 60,000 ലഹരി ഗുളികകള്‍ കണ്ടെത്തി.

റിയാദ്: മയക്കുമരുന്ന് വിതരണം ചെയ്തിരുന്ന മൂന്നു വിദേശികളെ ജിദ്ദയില്‍ നിന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറസ്റ്റ് ചെയ്തു. രണ്ടു സുഡാൻ പൗരന്മാരും ഒരു ഫലസ്തീൻ പൗരനുമാണ് അറസ്റ്റിലായത്. 

ഇവരുടെ പക്കല്‍ 60,000 ലഹരി ഗുളികകള്‍ കണ്ടെത്തി. നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികള്‍ക്കെതിരായ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ അറിയിച്ചു. 

Read More - സൗദിയില്‍ വിവാഹ മോചന നിരക്ക് കുത്തനെ ഉയര്‍ന്നു; ഓരോ മണിക്കൂറിലും ഏഴു കേസുകള്‍

അതേസമയം രാജ്യത്ത് താമസ, തൊഴിൽ, അതിർത്തി സുരക്ഷാനിയമങ്ങൾ ലംഘിച്ചവരെ കണ്ടെത്താനുള്ള പരിശോധനകള്‍ തുടരുകയാണ്. പിടിയിലായി ജയിലിൽ കഴിയുന്നവരിൽ 10,034 വിദേശികളെ സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി. രാജ്യത്തെ വിവിധ ഭാഗങ്ങളിൽനിന്ന് പുതുതായി 17,255 വിദേശികൾ കൂടി പിടിയിലായെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഒക്ടോബര്‍ 20 മുതൽ 26 വരെയുള്ള ദിവസങ്ങളിൽ നടത്തിയ പരിശോധനകളില്‍ 9763 ഇഖാമ നിയമ ലംഘകരും 4911 അതിർത്തി സുരക്ഷാചട്ട ലംഘകരും 2581 തൊഴിൽ നിയമലംഘകരുമാണ് അറസ്റ്റിലായത്. അതിർത്തി വഴി രാജ്യത്തേക്ക് നുഴഞ്ഞുകടക്കാൻ ശ്രമിക്കുന്നതിനിടെ അറസ്റ്റിലായത് 585 പേരാണ്. ഇവരിൽ 48 ശതമാനം യമനികളും 49 ശതമാനം എത്യോപ്യക്കാരും മൂന്ന് ശതമാനം മറ്റ് രാജ്യക്കാരുമാണ്. അതിർത്തികൾ വഴി അനധികൃതമായി രാജ്യം വിടാൻ ശ്രമിച്ച 157 പേരും പിടിയിലായിട്ടുണ്ട്.

Read More -  ഒരേ സമയം 200 വാഹനങ്ങള്‍ക്ക് പരിശീലനം നടത്താവുന്ന സൗദിയിലെ ഏറ്റവും വലിയ ഡ്രൈവിങ് സ്കൂൾ മക്കയിൽ നിർമിക്കുന്നു

തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചവർക്ക് അഭയം നൽകിയതിനും അവർക്ക് താമസസൗകര്യം ഒരുക്കിയതിനും 23 പേരെ പിടികൂടി. നിലവിൽ നാടുകടത്തൽ കേന്ദ്രങ്ങളിൽ കഴിയുന്ന 52,916 നിയമലംഘകരുടെ കേസുകളിൽ നിയമാനുസൃത നടപടികൾ തുടരുകയാണെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു. ഇക്കൂട്ടത്തിൽ 48,782 പേർ പുരുഷന്മാരും 4,134 സ്ത്രീകളുമാണ്. സ്വദേശങ്ങളിലേക്ക് തിരിച്ചയക്കുന്നതിനുള്ള യാത്രാരേഖകൾ ശരിയാക്കുന്നതിന് 42,113 പേരെ അതത് രാജ്യങ്ങളുടെ എംബസികൾക്ക് റഫർ ചെയ്തിട്ടുണ്ട്.